കെവിൻ കൊലക്കേസിൽ ഈ മാസം ഇരുപത്തിനാലിന് പ്രാഥമിക വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലാണ് കേസ് പരിഗണിക്കുന്നത്. ജാമ്യത്തിലുള്ള ഏഴ് പേര്‍ ഉൾപ്പെടെ പതിമൂന്ന് പ്രതികളെയും ഇരുപത്തിനാലിന് കോടതിയിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.
പ്രണയ വിവാഹത്തിന്റെ പേരിൽ കോട്ടയം നാട്ടാശേരി സ്വദേശി കെവിൻ ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് കോടതിയിൽ പ്രാഥമിക വാദം ആരംഭിക്കുന്നത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും പിതാവും ഉൾപ്പടെ പതിമൂന്നു പ്രതികളാണ് ഉള്ളത്. 2018 മേയ് ഇരുപത്തിയേഴിനാണ കെവിൻ ജോസഫ് കൊല്ലപ്പെട്ടത്.കോടതി ഉത്തരവു പ്രകാരം കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോ, പിതാവ് ചാക്കോ എന്നിവര്‍ ഉള്പ്പെടെ റിമാന്ഡിലുള്ള ആറ് പേരെയും ഇന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയ രേഖകളുടെ പകര്‍പ്പ് ലഭിച്ചില്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം പരിഗണിച്ച് ഇവ ലഭ്യമാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം ഇരുപത്തിനാലിന് കേസ് വീണ്ടും പരിഗണിക്കാനും പ്രാഥമിക വാദം ആരംഭിക്കാനുമാണ് തീരുമാനം. നിലവില്‍ ജാമ്യത്തിലുള്ളവര്‍ ഉള്‍പ്പെടെ പതിമൂന്ന് പ്രതികളെയും ഇരുപത്തിനാലിന് കോടതിയില്‍ ഹാജരാക്കും. പ്രത്യേക കേസായി പരിഗണിച്ച് അതിവേഗം വിചാരണ പൂര്‍ത്തിയാക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. സംഭവ ദിവസം കേസിലെ ഒന്നാം പ്രതിയായ ഷാനു ചാക്കോ ഉപയോഗിച്ച ഇന്നോവ കാര്‍ നിബന്ധനകളോടെ വിട്ടു നല്‍കാന്‍ കോടതി അനുമതി നൽകിയിരുന്നു.