പലിശരഹിത നിക്ഷേപമെന്ന പേരില്‍ ഹൈദരാബാദ് കേന്ദ്രമായ ഹീര ഗോള്‍ഡ് എക്സിം മൂന്നുറ് കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഏകോപനമില്ലാതെ പൊലീസ് അന്വേഷണം. ഹീര ഗോള്‍ഡ് എക്സിമിക്കെതിരെ നൂറു കണക്കിന് പേര്‍ പരാതിയുമായുമായി എത്തിയിട്ടും പുതിയ പരാതികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
മതവിശ്വസം ചൂഷണം ചെയ്താണ് ആയിരക്കണക്കിന് പേരില്‍നിന്നാണ് ഹീര ഗോള്‍ഡ് എക്സിം പണം തട്ടിയത്. എന്നാല്‍സ്ഥാപനത്തിന്റെ ഒാഫീസ് സ്ഥിതി ചെയ്യുന്ന മേഖലയിലെ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനില്‍ആദ്യമെത്തിയ പരാതിയില്‍ മാത്രമാണ് കേസെടുത്തത്. 17 പേരെ സാക്ഷികളാക്കുകയും ചെയ്തു. നൂറു കണക്കിന് പേര്‍പൊലീസ് സ്റ്റേഷനില്‍ നിരന്തരം കയറിയിറങ്ങുന്നുണ്ടെങ്കിലും പുതുതായെത്തുന്ന പരാതികളൊന്നും സ്വീകരിക്കുന്നില്ല. രണ്ടു കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പായതുകൊണ്ട് ലോക്കല്‍ പൊലീസ് അന്വേഷിക്കണോ, അതോ ക്രൈംബ്രാഞ്ചിന് കൈമാറണോ എന്ന കാര്യത്തിലും രണ്ടര മാസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാനായിട്ടില്ല.
ആദ്യം ലഭിച്ച പരാതിപ്രകാരം ചെമ്മങ്ങാട് പൊലീസ് റജിസ്റ്റര്‍ചെയ്ത കേസില്‍കമ്പനി മേധാവിയും സി.ഇ.ഒയുമായ നൗഹീറ ഷെയ്ക്ക് മുന്‍കൂര്‍ജാമ്യം നേടി. നഷ്ടമായ കോടികളുടെ കണക്കും തട്ടിപ്പിന്റെ വ്യാപ്തിയും കോടതിയില്‍ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയതാണ് പ്രതിക്ക് മുന്‍കൂര്‍ജാമ്യം ലഭിക്കാന്‍ സഹായകമായതെന്ന് പരാതിക്കാര്‍ പറയുന്നു. ലാഭവിഹിതം വാഗ്ദാനം ചെയ്ത് കമ്പനി നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ നിക്ഷേപകരുടെ കൈവശമുണ്ട്. കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും ഹീര ഗോള്‍ഡിന്റെ പേരില്‍കോടികളുടെ ഭൂമിയും സമ്പത്തുമുണ്ട്. കൃത്യസമയത്ത് നിയമനടപടിയുണ്ടായില്ലെങ്കില്‍കമ്പനിയില്‍നിന്ന് കണ്ടുകെട്ടാവുന്ന വസ്തുവകകള്‍പോലും കൈമോശം വന്നുപോയേക്കാം.