ജയലളിതയുടെ എസ്റ്റേറ്റിൽ നിന്ന് രേഖകൾ കവർന്നത് പളനിസാമിക്ക് വേണ്ടി; വെളിപ്പെടുത്തി രണ്ടാം പ്രതി

jayalalitha-estate-robbery-
SHARE

ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തി രേഖകള്‍ കവര്‍ന്നത് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് വേണ്ടിയെന്ന ആരോപണവുമായി രണ്ടാംപ്രതിയും മലയാളിയുമായ കെ.വി സയന്‍.  അഞ്ച് കോടി രൂപയ്ക്കാണ് കവര്‍ച്ചാ കൊട്ടേഷന്‍ നല്‍കിയതെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സയന്‍ പറഞ്ഞു. മോഷണത്തിന് പിന്നാലെ ഒന്നാംപ്രതി കനകരാജും സയന്‍റെ ഭാര്യയും മകളും വ്യത്യസ്ത വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.

ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ചയിലും തുടര്‍ന്നുണ്ടായ മരണങ്ങളിലും മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് പങ്കുണ്ടെന്നാണ് പ്രതികളായ കെ.വി സയനും മനോജും ആരോപിക്കുന്നത്. കവര്‍ച്ചയുടെ മുഖ്യസൂത്രധാരനും എസ്റ്റേറ്റിലെ ഡ്രൈവറുമായ കനകരാജായിരുന്നു കൊട്ടേഷന്‍ നല്‍കിയത്. അഞ്ചുകോടി രൂപയായിരുന്നു വാഗ്ദാനം.  2017 ഏപ്രില്‍ 23ന് കോടനാടെത്തിയ പത്തംഗസംഘം സുരക്ഷ ജീവനക്കാരനെ കെട്ടിയിട്ടു. നാലുപേര്‍ ഉള്ളില്‍‌കടന്നു. രണ്ടായിരം കോടി പണം എസ്റ്റേറ്റില്‍ ഉണ്ടെന്നായിരുന്നു മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ ലക്ഷ്യം രേഖകളായിരുന്നു. എടപ്പാടി പളനിസാമിക്ക് വേണ്ടിയായിരുന്നു രേഖകളെന്ന് കനകരാജ് തന്നോടു പറഞ്ഞെന്ന് സയന്‍

ഏപ്രില്‍ 28ന് സേലത്തുണ്ടായ വാഹനാപകടത്തില്‍ കനകരാജ് കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം സയനും ഭാര്യയും സഞ്ചരിച്ച കാര്‍ പാലക്കാട് കണ്ണാടിയില്‍ വച്ച് ലോറിക്ക് പിന്നിലിടിച്ചു.  ഭാര്യ വിനുപ്രിയയും അഞ്ചുവയസ്സുകാരി മകള്‍ നീതുവും മരിച്ചു.  പരിക്കുകളോടെ സയന്‍ രക്ഷപെട്ടു.  പിന്നാലെ എസ്റ്റേറ്റിലെ കമ്പ്യൂട്ടര്‍ ഒാപ്പറേറ്റര്‍  ദിനേശ് ആത്മഹത്യ ചെയ്തു.  ഒന്നാംപ്രതി കനകരാജ് കൊല്ലപ്പെട്ടതോടെ ക്വട്ടേഷന്‍ തുക ലഭിച്ചില്ലെന്നാണ് സയന്‍ പറയുന്നത്. എടപ്പാടി പളനിസാമിയെ ലക്ഷ്യംവച്ച് പ്രതികളുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത് ഇന്ത്യ എഹെഡ് എഡിറ്റര്‍ മാത്യു സാമുവലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാവുമെന്നും മാത്യു സാമുവല്‍ പറഞ്ഞു.

MORE IN Kuttapathram
SHOW MORE