എന്നും വിവാദങ്ങളുടെ തോഴിയാണ് ലീന മരിയ പോള്‍. ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും താരം ശ്രദ്ധിക്കപ്പെട്ടത് സാമ്പത്തിക തട്ടിപ്പുകേസുകളിലെ അറസ്റ്റിലൂടെയാണ്.
റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളിൽ ലീന മരിയ പോൾ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് ഈ വിവാദ നായികയെ പരിചതമായത് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായതോടൊണ്.
പത്തുകോടിയുടെ തട്ടിപ്പു കേസിൽ നടിയെയും അവരുടെ പാർട്ണറായ സുകാഷ് ചന്ദ്രശേഖറിനെയും നാലു കൂട്ടാളികളും മുംബൈ എക്കണോമിക് ഒഫെന്‍സ് വിങാണ് അറസ്റ്റ് ചെയ്തത്. ആറര കോടി വില മതിക്കുന്ന ഒന്‍പത് ആഡംബര കാറുകളാണ് അന്ന് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ചുരുങ്ങിയ കാലംകൊണ്ടു നിക്ഷേപത്തിന്റെ പത്തിരട്ടി തിരിച്ചുനൽകുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
മറ്റെരു കേസില്‍ പൊലീസ് ലീനയെ അറസ്റ്റ് ചെയ്തപ്പോളും വിലകൂടിയ വാച്ചുകളും ആഡംബര കാറുകളും പിടിച്ചെടുത്തിരുന്നു. 1.17 കോടി വിലവരുന്ന ഇറക്കുമതി ചെയ്ത 117 വാച്ചുകളും, 3,50,000 രൂപയും പൊലീസ് അന്ന് പിടിച്ചെടുത്തിരുന്നു. ഔഡി, ബെന്‍സ്, ബെന്‍റ്ലി, മസാറിറ്റി, സഫാരി, നിസ്സാന്‍ എന്നിവ പിടികൂടിയ കാറുകളില്‍ ഉള്‍പ്പെടും. മുംബൈ ക്രൈംബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്യാനായത്.
5000 മുതല്‍ മുപ്പത് ലക്ഷം വരെ തുക മുടക്കിയ ആയിരത്തോളം നിക്ഷേപകരെയാണ് ഇവര്‍ വഞ്ചിച്ചത്. ചെന്നൈയിൽ 19 കോടി രൂപയുടെ തട്ടിപ്പുകേസിൽ 2013ൽ ലീനയെയും സുകാഷിനെയും അറസ്റ്റ് ചെയ്തിരുന്നു. കാനറ ബാങ്ക് ഉദ്യോഗസ്ഥരെ വ്യവസായ സ്ഥാപനത്തിന്റെ മറവിൽ കബളിപ്പിച്ച കേസാണിത്. പനമ്പള്ളി നഗറിൽ ലീന നടത്തുന്ന സ്ഥാപനത്തിൽ ഇന്നുണ്ടായ വെടിവെപ്പിന് ഈ സാമ്പത്തിക തട്ടിപ്പുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. ലൈസന്‍സില്ലാതെ ആയുധം കൈവശം വച്ചതിന് മുമ്പ് ഡല്‍ഹി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.