മൂന്നുവയസുള്ള കുട്ടിയുടെ കയ്യിലുള്ള തോക്കിൽ നിന്നും വെടിയേറ്റ് എട്ടുമാസം പ്രായമുള്ള സഹോദരിക്ക് പരുക്ക്. മെക്സിക്കോയിലെ ഒരു ഹോട്ടലില്‍ വച്ചാണ് കുഞ്ഞിന് വെടിയേറ്റത്. മുറിയിൽ കിടന്ന തോക്കെടുത്ത് കളിക്കുന്നതിനിടയിലാണ് അപകടമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇൗ സമയം കുട്ടിയുടെ മാതാപിതാക്കൾ മറ്റൊരു മുറിയിലായിരുന്നു.
കുട്ടികളെ പരിപാലിക്കുന്നതില്‍ വീഴ്ച പറ്റിയ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. 18 കാരിയായ ഷയാനെ നെല്‍സണും 21 കാരനായ ടിറില്‍ ബിറ്റ്സ്ലിയ്ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ തങ്ങളുടെ പക്കൽ തോക്കില്ലെന്നാണ് മാതാപിതാക്കളുടെ മൊഴി. ഹോട്ടലില്‍ മുമ്പ് താമസിച്ചിരുന്ന ആളുകള്‍ ഉപേക്ഷിച്ചതാകുമെന്നും നെല്‍സണ്‍ പറഞ്ഞു. എന്നാല്‍ സംഭവത്തിന് ശേഷം ബിറ്റ്സ്ലി തോക്ക് തുടയ്ക്കുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. വെടിയെറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ കുഞ്ഞിന്‍റെ ആരോഗ്യനിലയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.