കണ്ണൂർ പറശ്ശിനിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥിനി നേരിട്ടത് കൊടുംക്രൂരത. അഞ്ജന എന്ന പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രതികളിലൊരാള്‍ പെൺകുട്ടിയുമായി ബന്ധമുണ്ടാക്കിയത്. തുടർന്ന് അഞ്ജനയുടെ സഹോദരൻ എന്ന പേരിലും വ്യാജ പ്രൊഫൈലുണ്ടാക്കി. പരിചയപ്പെട്ട ആളെ കാണാൻ പെൺകുട്ടി പറശ്ശിനിക്കടവിൽ എത്തിയപ്പോള്‍ ലോഡ്‌ജിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിൽ അഞ്ചുപേരെയാണ് തളിപ്പറമ്പ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പിതാവും പ്രാദേശിക ഡിവൈഎഫ്ഐ നേതാവുമടക്കം ആറുപേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.
മാട്ടൂൽ സ്വദേശി കെ.വി സന്ദീപ്, ചൊറുക്കള സ്വദേശി സി.പി.ഷംസുദ്ദിൻ, പരിപ്പായി സ്വദേശി വി.സി.ഷബീർ, നടുവിൽ സ്വദേശി കെ.വി.അയൂബ്, അരിമ്പ്ര സ്വദേശി കെ.പവിത്രൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞമാസം രണ്ടു ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് ഇവർക്കെതിരെയുള്ള പരാതി. പീഡനവിവരം അറിഞ്ഞിട്ടും മറച്ചു വച്ചതിനാണ് ലോഡ്ജ് ജീവനക്കാരൻ കൂടിയായ പവിത്രനെ അറസ്റ്റ് ചെയ്തത്.
ലോഡ്ജിൽ വെച്ച് ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ സംഘം വിഡിയോയിൽ പകർത്തിയെന്ന് പൊലീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹോദരന്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്മ കാര്യങ്ങള്‍ തിരക്കുകയും പെണ്‍കുട്ടിയുമായി വനിതാ സെല്ലില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി സംസാരിച്ച പൊലീസുകാരാണ് കേസ് തളിപ്പറമ്പ് സ്റ്റേഷനിലേക്ക് കൈമാറിയത്.
ലോഡ്ജില്‍ മാത്രമല്ല ചില വീടുകളില്‍ വെച്ചും തന്നെ ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.