മൂന്ന് കാമുകിമാരുള്ള യുവാവ് നിശാപാർട്ടികൾക്ക് പണം കണ്ടെത്താനായി ഓട്ടോ ഡ്രൈവറുടെ പഴ്സ് തട്ടിയെടുത്തു. പിന്നാലെ യുവാവ് അറസ്റ്റിലുമായി. ഡൽഹി ഗോവിന്ദപുരിയിലാണ് സംഭവം. രോഹൻ ഗിൽ എന്ന ഇരുപത്തിയൊന്നുകാരനാണ് അറസ്റ്റിലായത്. സണ്ണിയെന്ന വിളിപ്പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. തനിക്ക് മൂന്ന് കാമുകിമാരുണ്ടെന്നും ഇവര്‍ക്കുവേണ്ടി പണം ചെലവഴിക്കാനാണ് മോഷണം നടത്തിയതെന്നും രോഹന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
ഗോവിന്ദപുരി ചൗക്കില്‍ ഓട്ടോ ഡ്രൈവറായ രാഹുല്‍ യാത്രക്കാരെ കാത്തുനില്‍ക്കുകയായിരുന്നു. പണം എണ്ണിനോക്കാനായി രാഹുല്‍ പഴ്‌സ് എടുത്ത ഉടനെ സമീപത്തുണ്ടായിരുന്ന രോഹന്‍ പഴ്‌സ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു. രാഹുല്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് പട്രോളിങ്ങിലുണ്ടായിരുന്ന പോലീസുകാര്‍ രോഹനെ പിന്തുടര്‍ന്ന് പിടികൂടി.
1900 രൂപ അടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണും രോഹനില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന് മുമ്പ് നാലുതവണ മോഷണകുറ്റത്തിന് രോഹനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.