പ്രണയിച്ചതാണോ തെറ്റ്? ഉടുതുണി ഉരിഞ്ഞ് മർദ്ദനം: യുവാക്കൾക്ക് പ്രകൃതിവിരുദ്ധ പീഡനവും

vadakara-attack
SHARE

പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനും സുഹൃത്തിനും നേരിടേണ്ടി വന്നത് സമൂഹമനസാക്ഷിയെ നാണിപ്പിക്കുന്ന കൊടുംക്രൂരത. കോഴിക്കോട് വടകര ചോറോടിലാണ് വീട്ടില്‍ നിന്ന് വിളിച്ചിറിക്കിയ യുവാക്കളെ അഞ്ചംഗ സംഘം കെട്ടിയിട്ട് വിവസ്ത്രരാക്കി മര്‍ദിച്ചത്. നിര്‍ബന്ധിച്ച് പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിനും ഇരകളാക്കി. വെറും ആക്രമണമെന്ന് മാത്രം യുവാക്കള്‍ പൊലീസിന് മൊഴിനല്‍കിയിരുന്നെങ്കിലും നഗ്നചിത്രങ്ങള്‍ അക്രമിസംഘം തന്നെ പ്രചരിപ്പിച്ചതോടെയാണ് യാഥാര്‍ഥ്യം പുറംലോകമറിഞ്ഞത്. 

ഇതെല്ലാം കേരളത്തില്‍ തന്നെയാണ് നടന്നതെന്ന് അറിയുമ്പോഴാണ് നാണക്കേടിനാല്‍ സമൂഹം വീണ്ടും തലകുനിക്കേണ്ടി വരുന്നത്.  ആള്‍ക്കൂട്ട കൊലപാതകവും സദാചാര ആക്രമണത്തിന്റെ ആസക്തിയും ഇപ്പോഴും അടങ്ങിയിട്ടില്ലെന്നതിന്റെ തെളിവ്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ചോറോട് സ്വദേശിയായ ഓട്ടോ ഡ്രൈവറായ യുവാവിനെ ഓട്ടത്തിനെന്ന പേരില്‍ വീട്ടില്‍ നിന്ന് ഒരുസംഘം വിളിച്ചിറക്കിക്കൊണ്ടു പോയത്. ആളൊഴിഞ്ഞ സ്ഥലത്തെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചതിനൊപ്പം ഭീഷണിപ്പെടുത്തി യുവാവിന്റെ സുഹൃത്തിനെയും വിളിച്ചുവരുത്തി. പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയായിരുന്നു ആക്രമണത്തിന്റെ തുടക്കം. പിന്നീടുണ്ടായത് മനസാക്ഷിയെ മരവിപ്പിക്കുന്ന അനുഭവം. 

കെട്ടിയിട്ട് മര്‍ദിച്ച ശേഷം വീടിന് സമീപം ഉപേക്ഷിച്ചുവെന്നായിരുന്നു യുവാക്കള്‍ ആദ്യം പൊലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ ആക്രമണം നടത്തിയവര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് യാഥാര്‍ഥ്യം തുറന്നുപറഞ്ഞത്. കക്കാട്ട് സ്വദേശിയായ യുവാവിന്റെ നേതൃത്വത്തില്‍ അഞ്ചുപേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാതെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

മുങ്ങിയവരെ പിടികൂടുന്നതിനായി പൊലീസ് അടുത്തദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തിട്ടുള്ളത്. പൊലീസ് അനാസ്ഥയെന്ന് ആരോപിച്ച് പ്രതിഷേധത്തിന് രൂപം നല്‍കാനുള്ള ആലോചനയിലാണ് നാട്ടുകാരുടെ കൂട്ടായ്മ. 

MORE IN Kuttapathram
SHOW MORE