രണ്ടു കിലോ കഞ്ചാവുമായി കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി നിസാമുദീന്‍ അറസ്റ്റിലായി. തമിഴ്നാട് സ്വദേശി വഴി നാട്ടിലെത്തിക്കുന്ന കഞ്ചാവ് വലിയവിലയ്ക്ക് നിസാമുദീന്‍ ചെറുകിടകച്ചവടക്കാര്‍ക്ക് വിറ്റഴിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എക്സൈസ് നടത്തി ഒാപ്പറേഷനിലാണ് പ്രതി കുടുങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട് സ്വദേശിയായ അംഗപരിമിതനെകൊണ്ട് ഷാജി എന്ന് വിളിപ്പേരുള്ള നിസാമുദീന്‍ ആറു കിലോ കഞ്ചാവ് തമിഴ്നാട്ടില്‍ നിന്ന് എത്തിച്ചിരുന്നു. കിലോയ്ക്ക് ഇരുപത്തിയാറായിരം രൂപ എന്ന നിരക്കില്‍ ഈ കഞ്ചാവ് വില്‍പന നടത്താന്‍ നിസാമുദീന്‍ ശ്രമിക്കുന്ന വിവരം എക്സൈസിന് ലഭിച്ചു.
റേഞ്ച് ഇന്‍സ്പെക്ടര്‍ എ .ജോസിന്‍റെ നേതൃത്വത്തില്‍ എക്സൈസ് സംഘം നിസാമുദീനെ നിരീക്ഷിച്ചുവരികയായിരുന്നു. രണ്ടു കിലോ കഞ്ചാവ്മായി മാരാരിതോട്ടം കുട്ടപ്പൻ മുക്കിനു സമിപത്തു നിന്ന് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടുകയായിരുന്നു. കഞ്ചാവിന് ആവശ്യക്കാരന്‍ എന്ന നിലയ്ക്ക് എക്സൈസ് ഇടപാട് ഉറപ്പിക്കുകയായിരുന്നു. രണ്ടുകിലോ കഞ്ചാവ് അമ്പത്തിരണ്ടായിരം രൂപക്ക് വാങ്ങാമെന്ന് ഉറപ്പിച്ചശേഷം പ്രതിയെ മാരാരിതോട്ടത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. നിസാമുദീന്‍ പിടിിയിലായ വിവരം അറിഞ്ഞ ഉടന്‍ വീട്ടിലുണ്ടായിരുന്ന കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചിരുന്ന തമിഴനേയും വീട്ടുകാര്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നും എക്സൈസ് പറഞ്ഞു. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയായി എക്സൈസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.