അടിവയറ്റിലൂടെ അമ്പ് തുളച്ചുകയറി ഗർഭിണിക്ക് ദാരുണാന്ത്യം. കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ലണ്ടനിൽ ഇന്ത്യൻ വംശജയായ ദേവി ഉമെത്താലെഗാഡൂ എന്ന മുപ്പത്തിയഞ്ചുകാരിയാണ് ദാരുണാന്ത്യത്തിന് ഇരയായത്. ദേവിയുടെ മുൻഭർത്താവ് റമനോഡ്ജ് ഉമെത്താലെഗാഡൂവാണ് ഘാതകൻ. വർഷങ്ങൾക്ക് മുമ്പേ ഇവർ വേർപിരിഞ്ഞതാണ്. എന്നാൽ മുൻഭാര്യയോടുള്ള പക ഇയാൾ സൂക്ഷിക്കുകയായിരുന്നു.
ഏഴ് വർഷം മുമ്പാണ് ഇംതിയാസ് മുഹമ്മദ് എന്ന വ്യക്തിയെ വിവാഹം ചെയ്തത്. ഇസ്ലാം മതം സ്വീകരിച്ച ദേവി സന മുഹമ്മദ് എന്ന പേരും സ്വീകരിച്ചു. ആദ്യ വിവാഹത്തിൽ ഇവർക്ക് 18, 14,12 വയസിലുള്ള മൂന്ന് കുട്ടികളും രണ്ടാം വിവാഹത്തിൽ അഞ്ചും രണ്ടും വയസുള്ള രണ്ട് കുഞ്ഞുങ്ങളുമുണ്ട്.
കൊലപാതകിയായ റമനോഡ്ജ് അമ്പും വില്ലുമായി വീടിന്റെ ഷെഡിൽ പതുങ്ങിയിരിക്കുന്നത് ഇംതിയാസ് കണ്ടിരുന്നു. ഈ വിവരം ദേവിയെ അറിയിക്കാനായി വീട്ടിനുള്ളിൽ എത്തിയപ്പോഴേക്കും ഇയാൾ അയച്ച അമ്പ് തുളഞ്ഞുകയറിയിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവി കൊല്ലപ്പെട്ടു. ഗർഭസ്ഥ ശിശുവിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. അമ്പ് കുഞ്ഞിന്റെ ദേഹത്ത് തൊടാതിരുന്നത് ഡോക്ടറുമാർക്കും അത്ഭുതമായി. അമ്പ് ഉരാതെ തന്നെയാണ് ഡോക്ടറുമാർ ശസ്ത്രക്രിയ നടത്തിയത്. അമ്പ് ഊരുന്നത് കുഞ്ഞിന്റെ ജീവന് അപകടമാകുമെന്ന ഭയമുണ്ടായിരുന്നു. നാൽ ആഴ്ചയ്ക്ക് മുന്നേയാണ് കുഞ്ഞിന്റെ ജനനം. കുഞ്ഞിനെ കൈയിലെടുത്ത ഇംതിയാസ് ഇബ്രാഹിം എന്ന് പേരിട്ടു.
ഭാര്യയുടെ മരണം തന്നെ ഉലച്ചുകളഞ്ഞുവെന്നു. ഏഴുവർഷം സ്വപ്നതുല്യമായ ജീവിതമായിരുന്നുവെന്നും ഇംതിയാസ് അറിയിച്ചു. പ്രതി റമനോഡ്ജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.