നെയ്യാറ്റിന്കര കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇടിച്ച വാഹനയുടമ. സനല്‍ പെട്ടെന്ന് വാഹനത്തിന്‍റെ മുന്നിലേക്ക് വന്നുവീഴുകയായിരുന്നു. ബ്രേക്ക് ചെയ്യാനുള്ള സമയം കിട്ടിയില്ല, അപകടമുണ്ടായത് ആശുപത്രിയിലുള്ള അമ്മയെ കണ്ട് മടങ്ങുമ്പോഴെന്നും വെളിപ്പെടുത്തല്‍.
ഡിവൈഎസ്പി കാറിനുമുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവിനെ രക്ഷിക്കാനുള്ള അവസാന അവസരവും നഷ്ടപ്പെടുത്തിയത് പൊലീസ്. നെയ്യാറ്റിന്‍കര ജനറല് ആശുപത്രിയില് നിന്ന് മെഡിക്കല്‍ കോളജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കാണ്. ഇതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. ആംബുലന്സിലുണ്ടായിരുന്ന പൊലീസുകാരന് ഡ്യൂട്ടിമാറാനാണ് വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കിയതെന്ന് ആംബുലൻസ് ഡ്രൈവർ മനോരമ ന്യൂസിനോട് പറഞ്ഞു.
അതീവഗുരുതരാവസ്ഥയില് നെയ്യാറ്റിന്കര ജനറല് ആശുപത്രിയില് നിന്ന് സനലിനെ മെഡിക്കല് കോളജിലേക്ക് റഫര് ചെയ്യുന്നത് രാത്രി 10.23ന്. ആന്തരികരക്തസ്രാവം മനസിലാക്കിയ ഡോക്ടര് സനലിനെ വേഗം മെഡിക്കല് കോളജില് എത്തിക്കാന് പൊലീസിനോട് നിര്ദേശിക്കുന്നു.
പക്ഷെ സനലുമായി നേരേ പോയത് ആശുപത്രിയിലേക്കല്ല.. മെഡിക്കല് കോളജിലേക്ക് പോകാന് ടി.ബി ജംഗ്ഷന് വഴി പേകേണ്ടതിന് പകരം ആംബുലന്സ് പോയത് പൊലീസ് സ്റ്റേഷനിലേക്കുള്ള ആലുംമൂട് റോഡിലേക്ക്. ഇനിയാണ് ദൃശ്യങ്ങള് കാണേണ്ടത്. നെയ്യാറ്റിന്കര ഗേള്സ് ഹൈസ് സ്കൂളിന്റെയും എസ് ബി ഐ ബ്രാഞ്ചിന്റെയും ഇടയിലൂടെയുള്ള പൊലീസ് സ്റ്റേഷന് റോഡിലേക്ക് 10.25ന് ആംബുലന്സ് തിരിയുന്നു.
10.27 കഴിഞ്ഞാണ് പൊലീസ് സ്റ്റേഷന് റോഡില് നിന്ന് ആംബുലൻസ് പുറത്തേക്ക് വരുന്നത്. മെഡിക്കല് കോളജിലേക്ക് പോകേണ്ട ആംബുലൻസ് പൊലീസ് സ്റ്റേഷനിലേക്ക് പോയതോടെ നിര്ണായകമായ അഞ്ചുമിനിറ്റാണ് നഷ്ടമായത്. മരണാസന്നനായ രോഗിയുമായി പൊലീസ് സ്റ്റേഷനിലേക്ക് ആംബുലന്സ് പോയത് പൊലീസുകാരൻെ ഡ്യൂട്ടിമാറാൻ. പൊലീസുകാർ നിർദേശിച്ച പ്രകാരമാണ് വഴിതിരിച്ചു വിട്ടതെന്ന് ആംബുലൻസ് ഡ്രൈവറും സ്ഥിരീകരിച്ചു.