വയനാട് വെള്ളമുണ്ടയിൽ മദ്യം കഴിച്ച് മൂന്നുപേര് മരിച്ചത് ആളുമാറി കൊലപാതകമെന്ന് തെളിഞ്ഞു. മാനന്തവാടി സ്വദേശി സന്തോഷ് കുമാര്‍ അറസ്റ്റില്‍. മദ്യത്തിൽ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. വെള്ളമുണ്ടയില്‍ മന്ത്രവാദവും പൂജയും ചെയ്യുന്ന തികിനായി മകന്‍ പ്രമോദ് ബന്ധു പ്രസാദ് എന്നവരാണ് മരിച്ചത്. ഇവര്‍ക്ക് മദ്യക്കുപ്പി കൈമാറിയ മാന്തവാടി സ്വദേശി സജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു സന്തോഷിന്റെ ഉദ്ദേശം.
വെള്ളമുണ്ടയിലെ വാരമ്പറ്റയിലെ വീട്ടില്‍ പൂജാകര്‍മ്മവും ഗുളികന്‍ സേവ ഉള്‍പ്പെടെയുള്ളവയും ചെയ്യുന്ന ആളാണ് തികിനായി.മാനന്താവടിയിലെ പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്ന സജിത് കുമാര്‍ പലപ്പോഴും പൂജയ്ക്കായി ഇയാളുടെ വീട്ടില്‍ എത്താറുണ്ട്.കഴിഞ്ഞ ബുധനാഴ്ച സജിത് കുമാര്‍ മകള്‍ക്ക് വേണ്ടി പൂജ നടത്തി. ഒരു ബോട്ടില്‍ വിദേശ നിര്‍മ്മിത മദ്യം നല്‍കുകയും ചെയ്തു.
പൂജയ്ക്കു ശേഷം കുറച്ച് മദ്യം കഴിച്ച തികിനായി കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സജിത്ത് തന്നെയാണ് തികിനായിയെ ആശുപത്രിയിലെത്തിച്ചത്.
ഹൃദയാഘാതം കാരണമാണ് മരണെന്നാണ് ബന്ധുക്കള്‍ കരുതിയത്. രാത്രി മകന്‍ പ്രമോദും സുഹൃത്ത് പ്രസാദും ബാക്കി വന്ന മദ്യം കുടിക്കുകയായിരുന്നു.
ഇവരും സമാനരീതിയില്‍ കുഴഞ്ഞു വീണ് മരിച്ചു. പെട്ടന്ന് മരണം സംഭവിച്ചതാണ് ഡോക്ടര്‍മാരില്‍ സംശയം ഉളവാക്കിയത്. സാധാരണഗതയില്‍ വിഷം കഴിച്ചാല്‍ കാണുന്ന ലക്ഷണങ്ങളൊന്നും ഇവരില്‍ കാണപ്പെട്ടിരുന്നില്ല.
തുടര്‍ന്നാണ് സജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ മദ്യത്തില്‍ വിഷം കലര്‍ന്നത് സജിത് അറിഞ്ഞിരുന്നില്ല. സുഹൃത്തുകൂടിയായ മാന്തവാടിയിലെ സ്വര്‍ണപ്പണിക്കാരനില്‍ നിന്നാണ് മദ്യം വാങ്ങിയതെന്ന് സജിത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അയാളെയും പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്നാണ് സന്തോഷും സജിത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചു. നാലുവര്‍ഷം മുമ്പ് സന്തോഷിന്റെ അടുത്ത ബന്ധു ആത്മഹത്യ ചെയ്തിരുന്നു. സജിത് കുമാറിന് ഇതില്‍ പങ്കുണ്ടെന്നായിരുന്നു ആത്മഹത്യക്കുറിപ്പ്. പിന്നീട് കണ്ടെടുത്ത ഡയറിക്കുറിപ്പിലും ഇക്കാര്യങ്ങളുണ്ടായിരുന്നു. അടുത്തകാലത്ത് സന്തോഷിന്റെ ഭാര്യയും സജിത്തും സൗഹൃദത്തിലായതും സന്തോഷിന്റെ പക ഇരട്ടിപ്പിച്ചെന്ന് പൊലീസ് പറയുന്നു. കുറച്ചുകാലമായി ഇവര്‍ അകന്നു കഴിയുകയാണ്. തുടര്‍ന്ന് കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.സ്വര്‍ണപ്പണിക്കാരന്‍ കൂടിയായ സന്തോഷിന്റെ കടയില്‍ പൊട്ടസ്യം സയനൈഡ് ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.ഇത് മദ്യത്തില്‍ കലര്‍ത്തിനല്‍കുകയായിരുന്നു. മദ്യവിരുദ്ധ പ്രവര്ഡത്തകനാണെങ്കിലും സജിത് രഹസ്യമായി മദ്യപിക്കുന്ന ആളാണെന്ന് സന്തോഷിന് അറിയാമായിരുന്നു. എന്നാല്‍ ലഭിച്ച മദ്യം ഉപയോഗിക്കാതെ സജിത് നേരെ മന്ത്രവാദി തികിനായിക്കു കൊടുത്തു. ഇങ്ങനെയാണ് ആളുമാറിക്കൊലപാതകം നടന്നത്.
തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും സന്തോഷ് നേരത്തെ മദ്യം വാങ്ങിയിരുന്നു. ഈ കുപ്പിയിലേക്കാണ് വിഷം ചേര്‍ത്ത മദ്യം ഒഴിച്ചത്.സയനൈഡ് കുപ്പി നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇതിന്റെ തെളിവുകള്‍ ലഭിച്ചെന്നും അന്വേഷണോദ്യോഗസ്ഥന്‍ അറിയിച്ചു.മാനന്തവാടി ഡിവൈഎസ്പി കെ.എം ദേവസ്യയാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ കൊലപാതകമാണന്ന് ഏറക്കുറെ ഉറപ്പിച്ചതിനാലും മരിച്ചത് പട്ടികവര്‍ഗക്കാരയതിനാലും കേസ് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡിന് നല്‍കുകയായിരുന്നു. ആദ്യം വ്യാജ ചാരായമാണെന്നായിരുന്നു കരുതിയത്. എന്നാല്‍ പെട്ടന്ന് തന്നെ മരണം സംഭവിച്ചതാണ് ഡോക്ടര്‍മാരില്‍ സംശയം ഉളവാക്കിയത്. തുടര്‍ന്ന് മദ്യത്തിന്റെ ബാക്കി ആശുപത്രി അധികൃതര്‍ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കെമിക്കല്‍ ലാബ് റിസല്‍ട്ട് വന്നത്.