കൊല്ലം കൊട്ടാരക്കരയില്‍ അഞ്ചാംക്ലാസുകാരന് പ്രധാന അധ്യാപികയുടെ ക്രൂര മര്‍ദനം. കുട്ടിയെ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച കന്യാസ്ത്രീയായ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. അധ്യാപികയുടെ ക്രൂരമര്‍ദനത്തിനെതിരെ സ്കൂളിന് മുന്നില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചു.
കൊട്ടാരക്കര കലയപുരം സെന്റ്തെരേസാസ് യുപി സ്കൂളിലെ വിദ്യാര്‍ഥിയായ അഖിലേഷിനാണ് മര്‍ദനമേറ്റത്. പ്രധാനഅധ്യാപികയായ സിസ്റ്റർ ജോബിൻ മൊബൈല്‍ ഫോണുകൊണ്ട് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. സംസാരിച്ചതിനാണ് അധ്യാപിക മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു.
സംസാരശേഷിയും കേള്‍വി ശേഷിയുമില്ലാത്തവരാണ് അഖിലേഷിന്റെ മാതാപിതാക്കള്‍. പ്രധാന അധ്യാപികയ്ക്ക് കൈയബദ്ധം പറ്റിയതാണെന്നും ഇവരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും സ്കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കി. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു.