തമിഴ്നാട്ടില്‍ കാമുകന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച സീരിയിൽ നടിയെ ആശുപത്രിയിൽ നിന്നും കാണാതായി. തമിഴ് സീരിയിൽ താരം നിലാനിയെയാണ് കാണാതായത്. തൂത്തുക്കുടിയിലെ പ്രതിഷേധ സമയത്ത് പൊലീസ് വേഷത്തിലെത്തി ഫെയ്സ്ബുക്കിലൂടെ പൊലീസിനെതിരെ പറഞ്ഞതിലൂടെയാണ് നിലാനി സുപരിചിതയാകുന്നത്.
വിവാഹമോചനത്തിന് ശേഷം അസിസ്റ്റന്റ് ഡയറക്ടറായ ലളിത് കുമാർ എന്ന യുവാവുമായി ഇവർ പ്രണയത്തിലായിരുന്നു. വിവാഹത്തിന് നിലാനി വിസമ്മതിച്ചതോടെ ഇവരോടൊപ്പമുള്ള ചിത്രങ്ങൾ പരസ്യമാക്കിയ ശേഷം ലളിത്ക്കുമാർ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
തമിഴ് സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നിലാനി. മാസങ്ങള്‍ക്ക് മുന്‍പ് തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പതിമൂന്ന് പേര്‍ വെടിയേറ്റ് മരിച്ചതിന് പൊലീസിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നാണ് നിലാനി വാര്‍ത്തകളില്‍ ഇടം നേടുന്നത്. സീരിയലിന് വേണ്ടി അണിഞ്ഞിരുന്ന പൊലീസ് വേഷത്തിലാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ നിലാനി പൊലീസിനെതിരേ വിമര്‍ശനവുമായി വന്നത്. അതിന്റെ പേരില്‍ ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരുടെ കാമുകനെന്ന് പറയപ്പെട്ടിരുന്ന ലളിത് കുമാര്‍ എന്ന യുവാവിന്റെ ആത്മഹത്യയോടെയാണ് നിലാനി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്.
ലളിത് കുമാറിവന്റെ മരണത്തിന് ശേഷം അയാള്‍ സ്ത്രീലമ്പടനാണെന്നും തന്നെ ശല്യപ്പെടുത്തി പുറകേ നടക്കുകയായിരുന്നു എന്നും ആരോപിച്ച് നിലാനി രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കീടനാശിനി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നടി ചെന്നൈ റോയാപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് കാണാതായത്. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ നടിയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
തന്റെ ഭാഗം വിശദീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന് പറഞ്ഞിരുന്ന നടി ഇതിന് തൊട്ടുമുന്‍പാണ് കീടനാശിനി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാപ്രേരണയ്ക്കും ആത്മഹത്യാശ്രമത്തിനും പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് വിട്ടശേഷം നടിയെ പിന്നീട് കാണാതാവുകയായിരുന്നു. രണ്ട് മക്കളോടൊപ്പമാണ് നടി ആശുപത്രിയില്‍ നിന്നും അപ്രത്യക്ഷമായത്.