ദുരഭിമാനത്തിന് മറ്റൊരു ഇര കൂടി; ഭാര്യയും കൈവിട്ടതോടെ യുവാവ് തീ കൊളുത്തി മരിച്ചു

srikanth-harsha
SHARE

ഭാര്യാവീട്ടുകാരുടെ പീഡനം താങ്ങാനാകാതെ യുവാവ് ആത്മഹത്യ ചെയ്തു. ദുരഭിമാനത്തെ തുടർന്നുള്ള പീഡനത്തിന്റെ പൊള്ളിക്കുന്ന മറ്റൊരു വാർത്തയാണ് ഹൈദരാബാദിൽ നിന്നും വരുന്നത്.  ഹൈദരാബാദ് സ്വദേശിയായ സി.എച്ച്.ശ്രീകാന്ത് എന്ന 24-കാരനാണ് പീഡനം സഹിക്കാനാകാതെ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. 

2015ൽ പ്രണയിച്ച് വിവാഹിതരായവരാണ് ശ്രീകാന്തും ഹർഷയും. വിവാഹം കഴിഞ്ഞ നാൾ മുതൽ ഹർഷയുടെ വീട്ടുകാർ ശ്രീകാന്തിനെയും വീട്ടുകാരെയും നിരവധി കള്ളക്കേസുകളിൽ കുടുക്കിയും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. ഹർഷ ഗർഭിണിയായതോടെ പിണക്കമെല്ലാം മറന്നുവെന്നുള്ള വ്യാജേന വീട്ടുകാർ ഇവരുമായി അടുത്തു. ഹർഷയെ വീട്ടിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. 

വീട്ടിലേക്ക് പോയതിന് ശേഷം ശ്രീകാന്തുമായി സംസാരിക്കാനോ കാണാനോ ഹർഷയെ അനുവദിച്ചിരുന്നില്ല. ഇരുവരും തമ്മിലുള്ള ബന്ധം വേർപെടുത്തുന്ന തരത്തിലായിരുന്നു ഭാര്യാവീട്ടുകാരുടെ പെരുമാറ്റം. വീട്ടുകാരുടെ സ്വാധീനത്തിൽപ്പെട്ട ഹർഷയും ശ്രീകാന്തിനെ തള്ളിപ്പറഞ്ഞു.

ഹർഷയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഹർഷയുടെ പിതാവ് പൊലീസ് വകുപ്പിലായതിനാൽ ആരും സഹായിക്കാനുണ്ടായിരുന്നില്ലെന്ന് മരിക്കുന്നതിന് മുമ്പ് ശ്രീകാന്ത് പകർത്തിയ വിഡിയോയിൽ പറയുന്നു. 

ശ്രീകാന്ത് ബിഫാം വിദ്യാഥിയും ഹര്‍ഷ എംബിബിഎസ് വിദ്യാർഥിനിയുമായിരുന്നു. വിവാഹ ശേഷം ഭാര്യയെ പഠിപ്പിക്കാനായി ശ്രീകാന്ത് പഠനം നിര്‍ത്തി മറ്റു ജോലികള്‍ക്ക് പോയിരുന്നു. ഹർഷയുമായി അകറ്റിയ ശേഷം ശ്രീകാന്ത് മാനസികായി തളർന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ശ്രീകാന്തിന്റെ പിതാവ് ആരോപിക്കുന്നത്. ശ്രീകാന്ത് മരണത്തിന് മുമ്പ് പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിരുന്നു. ഹൈദരബാദ് തെലുങ്കാന സംസ്ഥാനത്ത് നിന്നും തുടർച്ചയായി എത്തുന്ന മൂന്നാമത്തെ ദുരഭിമാനം കാരണമുള്ള മരണവാർത്തയാണ് ശ്രീകാന്തിന്റേത്. 

MORE IN Kuttapathram
SHOW MORE