അവിഹിത ബന്ധമെന്ന സംശയം; വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍

trivandrum-muder
SHARE

തിരുവനന്തപുരം മണക്കാട് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. ഒളിവില്‍ പോയിരുന്ന മാരിയപ്പനെ തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ് പിടികൂടിയത്. അവിഹിത ബന്ധമെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് മാരിയപ്പന്‍ പൊലീസിന്  നല്‍കിയ മൊഴി. 

തിങ്കളാഴ്ച രാത്രിയിലാണ് തൂത്തുക്കുടി സ്വദേശിയും മണക്കാട് മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന കന്നിയമ്മയെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടത്. ഭര്‍ത്താവ് മാരിയപ്പന്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നത് കണ്ടതായി അയല്‍വാസികളും മൊഴി നല്‍കിയതോടെ കൊല നടത്തിയത് മാരിയപ്പനാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. മാരിയപ്പന്റെ ബന്ധുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് തിരുനെല്‍വേലിയില്‍ നിന്ന് ഫോര്‍ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവിടത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കൊലപാതകം നടന്ന തിങ്കളാഴ്ച വൈകിട്ട് മാരിയപ്പനും കന്നിയമ്മയും സിനിമ കാണാന്‍ പോയിരുന്നു. തീയറ്ററില്‍ വച്ച് കന്നിയമ്മ മറ്റൊരാളുമായി സംസാരിച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് മാരിയപ്പന്‍ മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് ഇത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. തിരുനെല്‍വേലിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

MORE IN Kuttapathram
SHOW MORE