ടി.ഡി.പി എം എല്‍ എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊന്നു

maoist-attack
SHARE

ആന്ധ്രാപ്രദേശില്‍ ടി.ഡി.പി എം എല്‍ എയെയും മുന്‍ എം എല്‍ എയെയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊന്നു. എം എല്‍ എ സര്‍വേശ്വര റാവുവും മുന്‍ എം എല്‍ എ സിവേരി സോമയുമാണ് കൊല്ലപ്പെട്ടത്. വിശാഖപട്ടണത്ത് നിന്ന് മടങ്ങുന്ന വഴിയിലാണ് മാവോയിസ്റ്റുകളുടെ സംഘം എം എല്‍ എമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി നിറയൊഴിച്ചത്.

വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി പരിപാടിക്ക് ശേഷം മടങ്ങുന്നതിനിടയിലാണ് സംഭവം. എം എല്‍ എമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ വിശാഖപട്ടണത്ത് നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള തുത്തങ്കി ഗ്രാമത്തിലെത്തിയപ്പോള്‍ നാല്‍പത്തിലധികം വരുന്ന മാവോയിസ്റ്റുകളുടെ സംഘം കാര്‍വളഞ്ഞു. സര്‍വേശ്വര റാവുവിനേയും, സിവേരി സോമയേയും കാറില്‍നിന്ന് പിടിച്ചിറക്കി തോക്കിന്‍ മുനയില്‍ നിര്‍ത്തിയതിന് ശേഷം നിറയൊഴിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.  ഗ്രാമവാസികളുടെ സഹായത്തോടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ അരക്ക് വാലിയില്‍ നിന്നുള്ള എം എല്‍ എയാണ് സര്‍വേശ്വര റാവു. പ്രദേശത്ത് ബോക്സൈറ്റ് മൈനിംഗുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും മാവോയിസ്റ്റുകളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നതായും, ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നുമാണ്  പൊലിസ് സംശയിക്കുന്നത്. സര്‍വേശ്വര റാവുവിനും സിവേരി സോമയ്ക്കും നേരത്തെ തന്നെ മാവോയിസ്റ്റുകളുടെ ഭീഷണി ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവം ‍ഞെട്ടിക്കുന്നതാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പ്രതികരിച്ചു. കൊലയാളികള്‍ക്കായുള്ള  അന്വേഷണം പൊലീസ് ഉൗര്‍ജിതമാക്കിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE