തിരുവനന്തപുരം ചെമ്പഴന്തിയില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയത്. കുത്തേറ്റ് ഒരു രാത്രി മുഴുവന്‍ റോഡില്‍ കിടന്ന യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ശ്രീകാര്യം കരവുംകോണം വീട്ടില്‍ അനീഷ് ബാബുവാണ് കൊല്ലപ്പെട്ടത്.ചെമ്പഴന്തി സ്വദേശികളായ അബ്ദുള്‍ ഹബീബും മകൻ ഹര്‍ഷാദുമാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു കൊലയ്ക്ക് കാരണമായ സംഭവം. അണിയൂരെന്ന സ്ഥലത്ത് ഒരു കടയ്ക്ക് മുന്നില്‍ വച്ച് അനീഷ് ബാബുവും ഹര്‍ഷാദും തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍ കയ്യേറ്റമായി. മര്‍ദനമേറ്റ ഹര്‍ഷാദ് തിരികെ വീട്ടില്‍ പോയി അച്ഛന്‍ അബ്ദുള‍് ഹബീബിനെ കൂട്ടിക്കൊണ്ടുവന്നു. വഴിയില്‍ വച്ച് അനീഷ് ബാബുവിനെ കണ്ടതോടെ വീണ്ടും കയ്യേറ്റമായി. ഇതിനിടയില്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തി.
അന്ന് രാത്രി മുഴുവന്‍ അനീഷ് ചോരവാര്‍ന്ന വഴിയരുകിൽ കിടന്നെങ്കിലും ആരും കണ്ടില്ല. പിറ്റേന്ന് പുലര്‍ച്ചെയാണ് ഒരു സുഹൃത്ത് കാണുന്നതും മെഡിക്കല്‍ കോളജിലെത്തിക്കുന്നതും. പക്ഷെ ചികിത്സക്കിടെ മരിച്ചു. ഇതോടെ പ്രതികള്‍ രണ്ടും പേരും ഒളിവില്‍ പോയി. ബന്ധുവീടുകളില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി.