കർണാടകയിൽ രണ്ടിടത്തു നിന്നായി 6.8 ലക്ഷം രൂപയുടെ വ്യാജകറൻസികള്‍ പിടിച്ചെടുത്ത കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. ചിക്കോഡിയില്‍ നിന്നും, ആളൂരില്‍ നിന്നുമായി രണ്ടായിരം രൂപയുടെ വ്യാജ കറന്‍സികളാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടുകേസിലെയും പ്രതിയായ ഗംഗാധർ കോൽകറെ എൻഐഎ കസ്റ്റഡിയിയില്‍ വാങ്ങി.
കഴിഞ്ഞ മാർച്ചിൽ ബെളഗാവിയിലെ ചിക്കോഡിയിൽ നിന്നാണ് എണ്‍പത്തിരണ്ടായിരം രൂപയുടെ വ്യാജനോട്ടുകളുമായി മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദലിം മിയ, അശോക് കുംബാർ, രാജേന്ദ്ര പാട്ടീൽ എന്നിവരാണ് പിടിയിലായത്. ഗംഗാദര്‍ കോല്‍ക്കര്‍ വിതരണത്തിനായി ഇവരെ എല്‍പിച്ചിരുന്ന രണ്ടായിരത്തിന്റെയും ഇരുനൂറിന്റെയും വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തത്. ഓഗസ്റ്റിൽ തുമകൂരുറോഡിലെ ആളൂരില്‍ നടത്തിയ റെയ്ഡിലാണ് വ്യാജ കറൻസികളുമായി ഗോൽകർ ഉൾപ്പെടെ ഏഴു പേർ പിടിയിലായത്. രണ്ടായിരം രൂപയുടെ വ്യാജനോട്ടുകളാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്.
പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ഗംഗാധർ കോൽകറെ കൂടുതല്‍ ചോദ്യംചെയ്യാനായി എൻഐഎ പതിനഞ്ച്ദിവസത്തേക്ക്കസ്റ്റഡിയിലെടുത്തു. വ്യാജ നോട്ടുകളുടെ ഉറവിടം കണ്ടെത്താനും സംഘത്തിലെ മറ്റുള്ളവരെ പിടികൂടാനും ഇയാളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് എൻഐഎയുടെ വിലയിരുത്തല്‍.