യുവാവിനെ കൊന്നുകത്തിച്ചത് ഉറ്റസുഹൃത്ത്; കാമുകിയെ കൂട്ടുപിടിച്ചു; അമ്മയും പ്രതി

friend-murder
SHARE

അഞ്ച് മാസം മുന്‍പ് കന്യാകുമാരിയില്‍ യുവാവിനെ കൊന്നുകത്തിച്ച കേസിലെ പ്രധാനപ്രതി പൊലീസ് പിടിയില്‍. വലിയതുറ സ്വദേശി അനു അജുവാണ് പിടിയിലായത്. അനുവിനൊപ്പം വാഹനമോഷണസംഘത്തിലെ അംഗമായിരുന്ന വലിയതുറ സ്വദേശി  ആകാശിനെ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. 

ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെയാണ് കന്യാകുമാരിക്ക് സമീപം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. കയ്യില്‍ ആര്യ, എന്ന പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയത് കണ്ടതോടെ മരിച്ചത് മലയാളിയാകാമെന്ന് സംശയമുയര്‍ന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആകാശിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്. 

ഒട്ടേറെ വാഹനമോഷണക്കേസുകളിലെ പ്രതിയാണ് ആകാശ്. മോഷണത്തുക പങ്കിടുന്നതിലെ തര്‍ക്കത്തിനൊടുവില്‍ സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അനു, ജിത്തു എന്നിവര്‍ ചേര്‍ന്നാണ് ആകാശിനെ കൊന്നത്. ജിത്തു മോഷണകേസില്‍ ജയിലിലാണ്. 

മുഖ്യപ്രതിയായ അനുവിന്റെ കാമുകി രേഷ്മ, അമ്മ അല്‍ഫോന്‍സ എന്നിവരും പ്രതികളാണ്. മാര്‍ച്ച് 30ന് രേഷ്മ ആകാശിനെ അവരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം മദ്യത്തില്‍ ഉറക്കഗുളികലര്‍ത്തി നല്‍കി മയക്കി, തുടര്‍ന്ന് അനുവും ജിത്തുവും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിറ്റേന്ന്  ആകാശിന്റെ ഫോണുമായി കൊല്ലത്തെത്തിയ സംഘം ആകാശിന്റെ ഫെയിസ്ബുക്കില്‍ നിന്ന് പത്തനംതിട്ടയിലേക്ക്  പോകുകയാണെന്ന സ്റ്റാറ്റസ് ഇട്ടു. 

എന്നിട്ട് മൃതദേഹം തമിഴ്നാട്ടിലെ ശുചീചീന്ദ്രത്ത്  കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ചു. രേഷ്മയേയും, അമ്മ അല്‍ഫോന്‍സയേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അനുവിനെ ഷാഡോ പൊലീസിന്റെ അന്വേഷണത്തിലാണ് പിടികൂടിയത്.

MORE IN Kuttapathram
SHOW MORE