ഫയാസിന്‍റെ ‘സൗഹൃദവട്ടം’ കണ്ട് അമ്പരന്ന് പൊലീസും; രൂപമാറ്റം വരുത്തിയ 500 ഫോട്ടോകളുടെ ഉടമ

fayas45
SHARE

ഡി.ജെമാരില്‍ ഏറ്റവും വിലകൂടിയ താരമെന്നാണ് ഫയാസ് മുബീന്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. മൈക്കിള്‍ ജാക്സണെപ്പോലെ തനിക്കും മാന്ത്രിക നൃത്തമറിയാം. എന്നാല്‍ നൃത്തത്തിന്റെ ആദ്യപാഠങ്ങള്‍ പോലും ഫയാസ് പഠിച്ചിരുന്നില്ല. ഡി.ജെയെന്ന് അവകാശപ്പെട്ടിരുന്ന എറണാകുളത്തെ മുന്തിയ ഹോട്ടലില്‍ ഒരാള്‍ക്ക് ഡി.ജെയില്‍ പങ്കെടുക്കാന്‍ ഇരുപത്തി അയ്യായിരം രൂപ വരെ നല്‍കണം. തന്നെ ആരും തേടി വരാതിരിക്കാനാണ് വിലകൂടിയ ഹോട്ടലിന്റെ കാര്യം പറഞ്ഞിരുന്നത്. 

എന്നാല്‍ ഈ ഹോട്ടലിന്റെ പിന്നിലുള്ള രണ്ട് സെന്റ് ഭൂമിയിലെ ഓലപ്പുരയിലായിരുന്നു ജൂനിയര്‍ മൈക്കിള്‍ ജാക്സന്റെ താമസം. പെണ്‍കുട്ടികളെ മിസ്ഡ് കോളിലൂടെ പരിചയപ്പെടും. പിന്നീട് ഫെയ്സ്ബുക്ക് വഴിയും വാട്സ്ആപ്പ് വഴിയും ബന്ധം ശക്തമാക്കും. പെണ്‍കുട്ടികള്‍ ചിത്രം ആവശ്യപ്പെടുമ്പോള്‍ രൂപമാറ്റം വരുത്തിയ ചിത്രങ്ങളാണ് നല്‍കിയിരുന്നത്. മുഖംമാറിയ അഞ്ഞൂറിലധികം ചിത്രങ്ങളുടെ ഉടമയായിരുന്നു ഈ ഇരുപതുകാരന്‍. അടുപ്പം കൂടുന്നവര്‍ പലരും നേരില്‍ക്കാണാന്‍ ആവശ്യപ്പെടുമ്പോള്‍ ബോധപൂര്‍വം ഒഴിഞ്ഞുമാറും. പലപ്പോഴും നൃത്തപരിപാടികള്‍ക്കായി ദീര്‍ഘദൂരയാത്രയിലാണെന്ന് പറയും. വാഹനത്തിന്റെ തിരക്കറിയിക്കാന്‍ പലപ്പോഴും കൊച്ചി നഗരത്തിലൂടെ ബസില്‍ യാത്ര ചെയ്യുന്നതിന്റെ ശബ്ദവും കേള്‍പ്പിക്കും. 

പെണ്‍കുട്ടികളോട് വാക്ക് പാലിക്കാന്‍ ബൈക്ക് കവര്‍ച്ച

വിലകൂടിയ ആഢംബര ബൈക്കുള്‍പ്പെടെയുള്ള വാഹനങ്ങള്‍ സ്വന്തമായുണ്ടെന്നായിരുന്നു ഫയാസ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. പലരെയും വാഹനത്തില്‍ കൂടെക്കൂട്ടാമെന്നും വാക്ക് നല്‍കിയിരുന്നു. പുതിയ ബൈക്ക് വാങ്ങാന്‍ പലരീതിയിലും പണം കണ്ടെത്താന്‍ ശ്രമിച്ചു. പരാജയപ്പെട്ടതോടെയാണ് സുഹൃത്തിനെയും കൂട്ടി കവര്‍ച്ചക്ക് തീരുമാനിച്ചത്. തുടര്‍ച്ചയായി മൂന്ന് ദിവസം ഇടപ്പള്ളിയിലെ യാര്‍ഡിലെത്തി കാര്യങ്ങള്‍ നേരിട്ട് മനസിലാക്കി. സുരക്ഷാ ഉദ്യോഗസ്ഥനെ പരിചയപ്പെട്ടതിനൊപ്പം ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന ദിശയും മനസിലാക്കി. രാത്രിയില്‍ പിന്‍ഭാഗത്ത് കൂടിയെത്തി ബൈക്ക് കവരുകയായിരുന്നു. സുഹൃത്തിന് പതിനായിരം രൂപയും നല്‍കി. 

പുത്തന്‍ ബൈക്കില്‍ ഫിറ്റ് ചെയ്യാനുള്ള കണ്ണാടി ഒറ്റയ്ക്കാണ് ഫയാസ് കോഴിക്കോട്ടെ ഷോറൂമില്‍ നിന്ന് കവര്‍ന്നത്. കുറച്ചുകാലം നമ്പര്‍ പതിപ്പിക്കാതെ ഓടിച്ചു. വാഹനത്തിന് വ്യാജ നമ്പര്‍ പതിപ്പിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. ഇതിനിടയില്‍ എറണാകുളം സ്വദേശിയില്‍ നിന്ന് രണ്ടരലക്ഷം രൂപയുടെ ബൈക്ക് വാങ്ങാന്‍ തീരുമാനിച്ചു. പണം നല്‍കി സഹായിക്കാമെന്ന് ഫയാസിന്റെ സുഹൃത്തായ പെണ്‍കുട്ടി വാഗ്ദാനം ചെയ്തു. പതിനായിരം വീതം നാല് തവണയായി നാല്‍പതിനായിരം നല്‍കി. മുഴുവന്‍ തുകയും നല്‍കുന്നതിന് മുന്‍പ് ഫയാസ് ബൈക്ക് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. നാല്‍പതിനായിരം രൂപ ഫയാസിന് നല്‍കിയത് ചേവായൂര്‍ സ്വദേശിനിയായ പതിനേഴുകാരിയായിരുന്നു. 

വീട്ടിലെ ദാരിദ്ര്യവും ആഢംബരഭ്രമവും വഴിതെറ്റാന്‍ കാരണം 

പിതാവിനെ നേരത്തെ നഷ്ടപ്പെട്ടുവെന്നാണ് ഫയാസ് പൊലീസിനോട് പറ‍ഞ്ഞിട്ടുള്ളത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഫറൂഖിലെ സ്കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ആഢംബര ഭ്രമത്തിലേക്ക് തിരിയുകയായിരുന്നു. കോഴിക്കോട് നഗരത്തില്‍ തുടരാന്‍ ബിലാത്തിക്കുളത്തെ തൊഴില്‍പരിശീലനകേന്ദ്രത്തില്‍ പഠനം തുടങ്ങി. സമീപത്തെ ലോഡ്ജില്‍ താമസം. വീട്ടില്‍ നിന്ന് പണമൊന്നും കിട്ടാത്തതിനാല്‍ പഠിക്കാനും അടിച്ചുപൊളിക്കാനും മറ്റ് വഴികള്‍ തേടി. പരിശീലനകേന്ദ്രത്തില്‍ മാസം തോറും അടയ്ക്കാനുള്ള രണ്ടായിരത്തി അഞ്ഞൂറ് രൂപയും താമസസ്ഥലത്ത് നല്‍കാനുള്ള തുകയും രണ്ട് പെണ്‍കുട്ടികളും മൂന്ന് വീട്ടമ്മമാരും ചേര്‍ന്നാണ് നല്‍കിയിരുന്നത്. മറ്റ് ചെലവുകള്‍ക്കുള്ള തുക കണ്ടെത്തിയിരുന്നതും സ്ത്രീ സൗഹൃദം വഴിയായിരുന്നു. വലിയ സാമ്പത്തിക ഇടപെടലുകള്‍ക്ക് പകരം ആയിരവും രണ്ടായിരവുമായി വാങ്ങിയിരുന്നു. പണംനല്‍കാന്‍ ചിലര്‍ തയാറായതോടെയാണ് വഴിതെറ്റി സഞ്ചരിക്കാന്‍ ഈ യുവാവിനെ പ്രേരണ കിട്ടിയത്.

MORE IN Kuttapathram
SHOW MORE