അമൃത അമ്മയുമായി നിരന്തരം മിണ്ടി; എല്ലാമറിഞ്ഞ് അച്ഛൻ കൊല ആസൂത്രണം ചെയ്തു

amrutha-father-murder
SHARE

വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് തെലങ്കാനയിലെ അമൃതയും പ്രണയിയും വിവാഹിതരാകുന്നത്. വിവാഹത്തിനുശേഷം വീട്ടുകാരിൽ നിന്നകന്ന് കഴിഞ്ഞിരുന്ന അമൃത ഗർഭിണിയായ വിവരം അമ്മയെ അറിയിച്ചിരുന്നു.

പിന്നീട് അമ്മയും അമൃതയും സംസാരിക്കുക പതിവായി. ആവശ്യത്തിന് വിശ്രമിക്കണമെന്നും ഭക്ഷണത്തിൽ ശ്രദ്ധിക്കണമെന്നും അമ്മ നിർദേശം നൽകി. അമൃതയുടെ വിവരങ്ങളെല്ലാം അമ്മ അച്ഛന്‍ മാരുതി റാവുവിനെ അറിയിക്കുന്നുണ്ടായിരുന്നു. 

എന്നാൽ അമ്മയും അമൃതയും അറിയാതെ കൊലപാതകത്തിനുള്ള ആസൂത്രണം നടത്തുകയായിരുന്നു മാരുതി റാവു. പ്രണയിയെക്കുറിച്ച് കൂടുതൽ അറിയാൻ അമ്മയും അമൃതയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ ഉപയോഗിച്ചു. 

സെപ്തംബർ പതിമൂന്നിനാണ് അമൃത അവസാനമായി അമ്മയെ വിളിക്കുന്നത്. പ്രണയിക്കൊപ്പം ആശുപത്രിയിൽ ചെക്ക് അപ്പിന് പോകുന്നുണ്ടെന്ന വിവരം അമൃത പറഞ്ഞു. അമ്മ ഈ വിവരം അച്ഛനോടും പറഞ്ഞു. 

കൊലപാതകം നടത്തേണ്ട സ്ഥലവും സമയവും മാരുതി റാവു ഇതോടെ ആസൂത്രണം ചെയ്തു. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ പട്ടാപ്പകൽ ഗർഭിണിയായ ഭാര്യയുടെ മുന്നിൽവെച്ച് പ്രണയിയെ ക്രൂരമായി കൊലപ്പെടുത്തി. 

ഒരു കോടി രൂപയാണ് കൊലയാളിസംഘത്തിന് വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ 16 ലക്ഷം അഡ്വാൻസ് ആയി നൽകി. 

സംഭവവുമായി ബന്ധപ്പെട്ട് മാരുതി റാവു, സഹോദരൻ ശ്രാവൺ കൊലയാളി സംഘത്തിലെ അഞ്ചുപേർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ പ്രണയ് വിവാഹം കഴിച്ചതിൽ വീട്ടുകാർക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പിതാവ് ഫോണിൽ വിളിച്ച് വീട്ടിലേക്ക് തിരിച്ച് വരണമെന്നും ഗർഭം അലസിപ്പിക്കണമെന്നും അമൃതയോട് ആവശ്യപ്പെട്ടു. എന്നാൽ അമൃത ഇതിന് തയാറായില്ല. പ്രണയിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്നമാവാതിരിക്കാനാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് അമൃത പറയുന്നു. 

MORE IN Kuttapathram
SHOW MORE