കൊല്ലത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതം. ലഹരി മരുന്ന്– ഗുണ്ടാ മാഫികളാണ് പാമ്പ് മനോജ് അടക്കമുള്ള പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസില്‍ റിമാന്‍ഡിലുള്ള രണ്ടു പ്രതികളെയും പൊലീസ് നാളെ (ചൊവ്വാഴ്ച്ച) കസ്റ്റഡിയില്‍ വാങ്ങും.
നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ പാമ്പ് മനോജിന്റെ ഭാര്യയെ ഒപ്പം പാർപ്പിച്ചതിനാണ് ഗുണ്ടാ സംഘം കൊല്ലം അയത്തില്‍ സ്വദേശിയായ രഞ്ജിത്ത് ജോണ്‍സണെ അതിക്രൂരമായി കൊന്നത്. പ്രാവിനെ വാങ്ങാനെന്ന വ്യാജേന എത്തിയ മനോജിന്റെ കൂട്ടാളികള്‍ സ്വതന്ത്ര്യ ദിനത്തിലാണ് രജ്‍ഞിത്തിനെ തട്ടിക്കൊണ്ടുപോയത്. കൊലപ്പെടുത്തിയ ശേഷം തമിഴ്നാട് നാഗര്‍കേവിലെ ഒരു പാറക്വാറിയില്‍ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. കേസിലെ ഒന്നാം പ്രതി പാമ്പ് മനോജ്,രണ്ടാം പ്രതി കാട്ടുണ്ണി നാലും അഞ്ചും പ്രതികളായ കുക്കു,വിഷ്ണു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. പ്രതികൾ സംസ്ഥാനം വിട്ടിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കാരണം രണ്ടാം പ്രതി കാട്ടുണ്ണി എന്ന നെടുങ്ങോലം സ്വദേശി ഉണ്ണി ചരക്കു ലോറി ഡ്രൈവറായിരുന്നു. മാത്രമല്ല.
നാലും അഞ്ചും പ്രതികളള്‍ക്ക് അന്തര്‍സംസ്ഥാന ലഹരിമരുന്ന് മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധവുമുണ്ട്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസിലാക്കിയ സംഘം ഒന്നില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. അതേ സമയം റിമാന്‍ഡിലുള്ള കേസിലെ മൂന്നാം പ്രതി കൈതപ്പുഴ ഉണ്ണിയെന്ന ബൈജുവിനെയും ആറാം പ്രതി വിനേഷിനെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. രഞ്ജിത്ത് ജോണ്‍സണെ കാറിൽ വച്ചുതന്നെ ചവിട്ടികൊലപ്പെടുത്തിയെന്നാണ് അറസ്റ്റിലായവരുടെ മൊഴി. വാരിയെല്ലുകൾ തകർന്നു ശ്വാസകോശത്തിൽ തുളച്ചുകയറിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്.