കാസർകോട് ചിറ്റാരിക്കലില്‍ അമ്മയേയും കുഞ്ഞിനേയും അക്രമിസംഘം തട്ടികൊണ്ടു പോയെന്ന പരാതി കാമുകനൊപ്പം ഒളിച്ചോടാന്‍ യുവതി കളിച്ച നാടകമെന്ന് പൊലീസ്. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനുവിനേയും മൂന്നുവയുകാരന്‍ മകനേയും അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ഭർത്താവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മീനുവിനെ കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ യുവാവിനൊപ്പം കോഴിക്കോട് റെയിൽവേ സ്റ്റേഷനില് വച്ച് കസ്റ്റഡിയിലെടുത്തു. യുവാവ് തട്ടിക്കൊണ്ടുപോയതാണെന്ന് യുവതിയുടെ മൊഴി ലഭിച്ചാല്‍ യുവാവിനെതിെര കേസെടുക്കാനാണ് പൊലീസ് തീരുമാനം. ഇരുവരേയും നാളെ കോടതിയില്‍ ഹാജരാക്കും.
ആറു മണിക്കൂറോളം ഒരു നാടിനെയാകെ മുൾമുനയിൽ നിർത്തിയ സംഭവത്തിനാണ് വൈകീട്ടോടെ തിരശീല വീണത്. രാവിലെ പത്തരയോടെയാണ് സംഭവത്തിന്റെ തുടക്കം. മീനു ഭര്‍ത്താവ് മനുവിനെ ഫോണില്‍ വിളിച്ച് തന്നേയും, കുഞ്ഞിനേയും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നെന്ന് അറിയിച്ചു. പരിഭ്രാന്തനായ മനു അയല്‍പക്കത്തുള്ള ബന്ധുക്കളെ വിവരമറിയിച്ചു. അവര്‍ വീട്ടിലെത്തിയപ്പോള്‍ മീനുവും, കുഞ്ഞും അവിടെ ഇല്ലായിരുന്നു. പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.
യുവതിയേയും, കുഞ്ഞിനേയും അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്ന വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വീട്ടമ്മ സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോകാനുള്ള സാധ്യത ആദ്യഘട്ടത്തിൽ തന്നെ പൊലീസ് ഉന്നയിച്ചെങ്കിലും ബന്ധുക്കൾ ഇത് നിഷേധിച്ചു. മുറിയില്‍ മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. തറയില്‍ ചോരക്കറയെന്നു തോന്നുന്ന ചുവന്ന പാടും, വീട്ടിൽ നിന്ന് കരച്ചിൽ കേട്ടതായി അയക്കാരിൽ ചിലരുടെ മൊഴിയും പൊലീസ് ഗൗരമായി എടുത്തു. ഈ സാഹചര്യത്തിൽ യുവതിയേയും കുഞ്ഞിനേയും അക്രമിസംഘം തട്ടിക്കൊണ്ടു പോയെന്ന ഭർത്താവിന്റെ പരാതി അനുസരിച്ച് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായി.
എന്നാല്‍ മുറിയില്‍ വിശദമായി പരിശോധന നടത്തിയ പൊലീസ് സംഘം തട്ടിക്കൊണ്ടുപോകല്‍ കഥ പൂര്‍ണമായി വിശ്വസിച്ചില്ല. ഭര്‍ത്താവിനേയും, ബന്ധുക്കളേയും ഏറെ നേരം ചോദ്യം ചെയ്തെങ്കിലും മീനുവിന് മറ്റൊരു ബന്ധമുണ്ടെന്നുള്ള ഒരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് ഫൊറന്‍സിക് സംഘത്തിന്റെ പരിശോധനയില്‍ മുറിയിലെ തറയില്‍ കണ്ടത് രക്തക്കറയല്ലെന്നും ചാന്ത് ഒഴിച്ചതാണെന്നും തെളിഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് നായ മണം പിടിച്ച് സമീപത്തെ റബ്ബര്‍ തോട്ടത്തിലൂടെ ഓടിയാണ് റോഡിലേയ്ക്ക് എത്തിയത്. ഇതും തട്ടിക്കൊണ്ടു പോയി എന്ന സംശയത്തിന്റെ ബലം കുറച്ചു. സാഹചര്യത്തെളിവുകള്‍ ഒളിച്ചോട്ടത്തിലേയ്ക്കു വിരല്‍ ചൂണ്ടിയെങ്കിലും ബന്ധുക്കള്‍ ആ സാധ്യത അപ്പാടെ തള്ളിയതോടെ പൊലീസും കുഴങ്ങി.മീനുവിന്റെ മൊബൈല്‍ ഫോണ്‍ മുറിയില്‍ ഇല്ലായെന്നുറപ്പിച്ചതോടെ പൊലീസ് അന്വേഷണത്തിന്റെ ദിശമാറ്റാന്‍ തീരുമാനിച്ചു.
സമാന്തരമായി മീനു ഒളിച്ചോടാനുള്ള സാധ്യതയും അന്വേഷണ പരിധിയില്‍ കൊണ്ടുവന്നു. വീട്ടമ്മയുടെ ഫോണ്‍ രേഖകള്‍ ഈ ഘട്ടത്തിലാണ് പൊലീസ് പരിശോധിച്ചത്. രാവിലെ മുതല്‍ ഒരു നമ്പറില്‍ നിന്ന് നിരവധി തവണ മീനുവിന്റെ ഫോണിലേയക്കു വിളിവന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആ നമ്പര്‍ കേന്ദ്രികരിച്ചായി അന്വേഷണം അതിനൊപ്പം കാസർകോട് നിന്ന് കണ്ണൂർ, കോഴിക്കോട് ജില്ലകളിലേയ്ക്ക് പുറപ്പെട്ട ട്രെയിനുകളിലും, ബസ്സുകളിലും പരിശോധന നടത്താനും ജില്ലാ പൊലീസ് മേധാവി പ്രത്യേക നിര്‍ദ്ദേശം നല്‍കി. ഇതിനിടെ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്ന് ഉപേക്ഷിച്ച നിലയില്‍ വെള്ള ആള്‍ട്ടോ കാര്‍ കണ്ടെത്തിയതോടെ മൂന്നുമണിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന മംഗളൂരു...കോയമ്പത്തൂര്‍ എക്സ്പ്രസ് വിശദമായി പരിശോധിക്കാന്‍ റെയില്‍വേ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഈ പരിശോധനയിലാണ് ഇരുവരേയും കോഴിക്കോട് സ്റ്റേഷനിൽ വച്ച് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. മീനുവിനെ ചിറ്റാരിക്കല്‍ സ്റ്റേഷനില്‍ എത്തിച്ച് വിശദമായ മൊഴിരേഖപ്പെടുത്തും.
ചെറുപുഴ സ്വദേശിയായ യുവാവ് തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് മീനു പറഞ്ഞാല്‍ യുവാവിനെതിരെ കേസെടുക്കേണ്ടി വരും. അതേസമയം സ്വന്തം ഇഷ്ടപ്രകാരമാണ് പോയത് എന്ന് സമ്മതിച്ചാല്‍ നാളരെ ഇരുവരേയും കോടതിയില്‍ ഹാജരക്കും. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതുകൊണ്ട് അവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിക്കാനാണ് സാധ്യത.കോട്ടയം സ്വദേശിനിയായ മീനുവിനെ നാലു വര്‍ഷം മുമ്പാണ് മനു വിവാഹം കഴിച്ചത്.പ്രണയവിവാഹമായിരുന്നു. വലിയൊരാശങ്കയ്ക്കു വിരാമമായെങ്കിലും സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ചിറ്റരിക്കല്‍ എന്ന മലയോരഗ്രാമം ഇനിയും മുക്തമായിട്ടില്ല.