അ​ഞ്ചലിലെ ആള്‍ക്കൂട്ടക്കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

anchal-mob-lynching
SHARE

കൊല്ലം അ‍ഞ്ചലിലെ ആള്‍ക്കൂട്ട കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രണ്ടാം പ്രതിയുെട സുഹ്യത്തും തെന്‍മല സ്വദേശിയുമായ വിഷ്ണുവിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതികള്‍ സംഭവ സ്ഥലത്തെത്തിയ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്നുപേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ആശുപത്രിയില്‍വെച്ച് മണിക് റോയി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു പേരെ മാത്രം പ്രതികളാക്കിയണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കടക്കം പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. രണ്ടാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ആസിഫിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ പിടികൂടിയത്.  സംഭവ സ്ഥലത്തേക്ക് ആസിഫ് വിഷ്ണുവിനെ വിളിച്ചു വരുത്തുകയായിരുന്നു. ശേഷം ഇരുവരും ചേര്‍ന്ന് മര്‍ദിച്ചു.

കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 24നാണ് ഇതരസംസ്ഥാനത്തൊഴിലാളിയായ മണിക് റോയിക്ക് മര്‍ദനമേറ്റത്. ഈ മാസം പതിനഞ്ചാം തീയതി മരിച്ചു. ക്ഷതം മൂലം തലച്ചോറിലുണ്ടായ നീര്‍ക്കെട്ടാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ റിമാന്‍ഡിലായിരുന്ന ഒന്നാം പ്രതിയും അഞ്ചല്‍ സ്വദേശിയുമായ ശശിധരക്കുറുപ്പും ‌രണ്ടാം പ്രതി ആസിഫും പൊലീസ് കസ്റ്റഡിയിലുണ്ട്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. ഒരു ബൈക്കും സംഭവ സമയത്ത് പ്രതികള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE