പുതുച്ചേരിയില്‍ പതിനാറുകാരിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

SHARE

പുതുച്ചേരിയില്‍ പതിനാറുകാരിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.  കാമുകന്‍ വിക്കിയടക്കമുള്ള അഞ്ചുപേരെയാണ് പുതുച്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് മൂന്നുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. 

പ്രണയം നടിച്ച് വശീകരിച്ച ശേഷം ആളൊഴിഞ്ഞ ഫാം ഹൗസിലേക്ക് കൂട്ടികൊണ്ടുപോവുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. കാമുകന്‍ വിക്കിയടക്കമുള്ള എട്ടുപേര്‍ക്കെതിരായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. തുടര്‍ന്ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. എവിടെ നിന്ന് അറസ്റ്റ് ചെയ്തു എന്ന് പൊലീസ് വ്യക്തമാക്കിയില്ല. ഇവര്‍ പുതുച്ചേരി കടന്നിരുന്നില്ല എന്നാണ് വിവരം. അറസ്റ്റിന് മുമ്പ് മൂന്ന് പേര്‍ രക്ഷപെട്ടു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കാമുകനായ വിക്കി, ഇയാളുടെ സുഹൃത്തുക്കളായ ദേവ, സൂര്യ, കണ്ണദാസ്, മുകിലന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

സൂര്യ, കാല, അശോക് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. പെണ്‍കുട്ടിയെ നേരത്തെയും വിക്കി പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് സൂചന.  പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നെന്നും അത് സുഹൃത്തുക്കള്‍ക്ക് കാണിച്ചിരുന്നെന്നും  പൊലീസ് പറയുന്നു. ഇതിനെ തുടര്‍ന്നാണ് ഫാം ഹൗസിലേക്ക് കൊണ്ടുവരുന്നത്. അവിടെ വച്ച് പീഡിപ്പിച്ചശേഷം മയക്കുമരുന്നു നല്‍കി സുഹൃത്തുക്കള്‍ക്കും കാഴ്ചവെക്കുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. 

കൂടുതല്‍ വിവരങ്ങള്‍ക്കായി അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ മറ്റ് മൂന്ന് പേരിലേക്കും എത്താനാകും എന്നും പൊലീസ് വിശ്വസിക്കുന്നു. പോക്സോ ചുമത്തിയാണ് കേസ്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. പ്രത്യേക സംഘം രൂപീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം.

MORE IN Kuttapathram
SHOW MORE