തിരുവനന്തപുരം അമ്പൂരിയില്‍ കോൺഗ്രസ്-സി.പി.എം സംഘര്‍ഷത്തില്‍ഉള്‍പ്പെട്ട രണ്ട് സി.പി.എം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് അമ്പൂരി പഞ്ചായത്തില്‍ കോണ്ഗ്രസ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. ഇന്നലെ രാത്രി നടന്ന അക്രമത്തില്‍ ഇരുഭാഗത്തുമുള്ള പതിനാറ് പേര്‍ക്ക് പരുക്കേറ്റിരുന്നു.
രാത്രി എട്ട് മണിയോടെയാണ് വെള്ളറടയ്ക്ക് സമീപം അമ്പൂരിയിൽ സംഘർഷമുണ്ടായത്. പത്ത് കോൺഗ്രസ് പ്രവർത്തകർക്കും ആറ് സി.പി.എം പ്രവർത്തകർക്കുമാണ് പരുക്കേറ്റത്. ഇതില് ഗുരുതര പരുക്കേറ്റത് കോൺഗ്രസ് പ്രവര്ത്തകർക്കാണ്. ഷിബു, സതി എന്നിവർക്ക് തലക്കും അലക്സിന് കൈക്കും വെട്ടേറ്റു. മൂവരും വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ പ്രദേശത്തെ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് സി.പി.എം ലോക്കല് കമ്മിറ്റി സെക്രട്ടറിയുമായ ബി. ഷാജിയടക്കം ആറ് സി.പി.എം പ്രവർത്തകരും ആശുപത്രിയില് ചികിത്സയിലാണ്. അക്രമത്തില്‍ ഉള്‍പ്പെട്ട രണ്ട് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് നിലനിന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തില് അഴിമതിയെന്ന് ആരോപിച്ച് കോണ്ഗ്രസ് ഫ്ളെക്സ് ബോര്ഡുകള് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവ നശിപ്പിക്കപ്പെട്ട നിലയില് കണ്ടെത്തി. ഇത് സി.പി.എം നശിപ്പിച്ചതാണെന്ന് ആരോപിച്ച് കോണ്ഗ്രസിന്റെ നേതൃത്വത്തില് ഇന്നലെ പ്രതിഷേധ യോഗം നടന്നിരുന്നു. ഈ യോഗം കഴിഞ്ഞയുടന് രണ്ട് വാഹനത്തിലായെത്തിയ സി.പി.എം പ്രവര്ത്തകര് ആക്രമിച്ചെന്നാണ് കോണ്ഗ്രസിന്റെ ആരോപണം. എന്നാല് പ്രതിഷേധ യോഗത്തിനെത്തിയ കോണ്ഗ്രസുകാര് ആക്രമിക്കുകയായിരുന്നൂവെന്ന് സി.പി.എമ്മും പരാതിപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് അമ്പൂരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമാണ്. കടകമ്പോളങ്ങള്‍ തുറന്നിട്ടില്ല.