എറണാകുളം പെരുമ്പാവൂരിലെ സ്കൂള്‍ മൈതാനത്തിനുസമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസില്‍ പ്രതി പിടിയിലെന്ന് സൂചന. കൊല്ലപ്പെട്ട മറയൂര്‍ സ്വദേശിനിക്കൊപ്പം താമസിച്ചിരുന്ന മറയുർ സ്വദേശി ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ചെമ്പറക്കി എം. ഇ.എസ് സ്കൂൾ മൈതാനത്തിന് സമീപം തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 35 വയസ്സ് പ്രായം തോന്നുന്ന യുവതിയുടെ ജഡം അഴുകിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ നട്ടെല്ലിന് സമീപം ആഴത്തിലുള്ള മുറിവും തലയിലെ പിൻഭാഗത്ത് അടികൊണ്ട് ചതഞ്ഞ പാടുകളുമുണ്ടായിരുന്നു .മൃതദേഹത്തിന്റെ കൈത്തണ്ടയിൽ സുരജ് ബിന്ദു എന്ന് പച്ചകുത്തിയിരുന്നു. വാര്‍ക്കപണിക്കാരനായ മറയൂര്‍ സ്വദേശി ബാബുവുമൊത്ത് പെരുമ്പാവൂരിലാണ് ഏതാനും നാളുകളായി ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്‍റെ സമീപത്തുകൂടി മൃതദേഹം വലിച്ചിഴച്ചു കൊണ്ടു പോയതിന്‍റെ പാടുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. യുവതിയെ കൊലപ്പെടുത്തി ഒരാഴ്ചയ്ക്കുശേഷം മൃതദേഹം സമീപത്തെ സ്കൂള്‍മൈതാനത്തിനടുത്തുള്ള കുറ്റിക്കാട്ടില്‍ തള്ളിയതാകാമെന്നാണ് സംശയം. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വന്നത് കെട്ടിടമുടമ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ബാബു യുവതിയുടെ മൃതദേഹം വലിച്ചിഴച്ച് സ്കൂള്‍ മൈതാനത്തിനുസമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടിട്ടുവെന്നാണ് പൊലീസ് നിഗമനം. പെരുമ്പാവൂരും ആലുവയും മറയൂരും കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതായി വിവരമുള്ളത്.