ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകളോടെ വിവാദത്തിലായ തെലുങ്ക് സിനിമാ ലോകത്തിന് അടുത്ത പ്രഹരം. യുവനടിമാരെ ഭീഷണിപ്പെടുത്തി പെൺവാണിഭം നടത്തിയിരുന്ന സിനിമാ നിർമ്മാതാവിനെയും ഭാര്യയെയും അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തു. തെലുഗു വ്യവസായിയും സിനിമാ നിര്‍മാതാവുമായ ടി.എം കിഷന്(34) , ഭാര്യ ചന്ദ്ര(31) എന്നിവരെയാണ് ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തത്.
തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള യുവനടിമാരെ ഉപയോഗിച്ച് കിഷനും ഭാര്യയും അമേരിക്കയിൽ പഞ്ചനക്ഷത്ര പെൺവാണിഭം നടത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഏപ്രിലിൽ ഇരുവരും അറസ്റ്റിലായെങ്കിലും കഴിഞ്ഞ ദിവസം ഒരു പ്രാദേശിക മാദ്ധ്യമം വാര്‍ത്ത പുറത്ത് വിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അമേരിക്കയില്‍ സാംസ്‌കാരിക പരിപാടികളില്‍ മറ്റും അതിഥികളായെത്തുന്ന നടിമാരെ ഭീഷണിപ്പെടുത്തി പെണ്‍വാണിഭം നടത്തുകയായിരുന്നു ഇരുവരുമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്യുമ്പോൾ ആറ് പെൺകുട്ടികൾ ഇവരോടൊപ്പം ഉണ്ടായിരുന്നെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച് കുറ്റപത്രത്തിൽ പറയുന്നു.പെൺകുട്ടികളെ സംബന്ധിച്ച പൂർണ വിവരങ്ങൾ അടങ്ങിയ ബുക്ക് കിഷന്റെ ഭാര്യ ചന്ദ്ര സൂക്ഷിച്ചിരുന്നു. ഇത് പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ ദമ്പതികളുടെ രണ്ടു കുട്ടികളെ വിർജീനിയയിലെ ശിശുക്ഷേമ കേന്ദ്രത്തിലേക്കു മാറ്റി.
രണ്ടു ലക്ഷത്തോളം രൂപയാണ് ഇടപാടുകാരിൽ നിന്ന് ഇവർ ഈടാക്കിയിരുന്നത്. പ്രവാസി വ്യവസായിയിരുന്ന ടി.എം കിഷൻ നിരവധി തെലുങ്ക് ഹിറ്റ് സിനിമകളുടെ നിർമ്മാതാവാണ്. തെലുങ്കിലെ ഒരു യുവനടിയെ നിരവധി തവണ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് നടി പൊലീസിനെ സമീപിച്ചതോടെയാണ് കിഷൻ പൊലീസ് വലയിലാകുന്നത്.