കോട്ടയം തിടനാട് കുടുംബശ്രീ വാര്‍ഷികത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പി.സി. ജോര്‍ജ് നല്‍കിയ കേസുകള്‍ പിന്‍വലിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം കേസ് കോടതിയിലെത്തിയപ്പോളാണ് പി.സി. ജോര്‍ജ് പരാതി പിന്‍വലിച്ചത്. തിടനാട് പഞ്ചായത്തില്‍ ജനപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം കേരള കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോട പാസായ സാഹചര്യത്തിലാണ് നടപടി.
തിടനാട് കുടുംബശ്രീ വാര്‍ഷികത്തനിടെയായിരുന്നു ഈ കൂട്ടത്തല്ല്. 2015 ഓഗസ്റ്റിലാണ് സംഭവം. കേരള കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പി.സി. ജോര്‍ജ് ജനപക്ഷമെന്ന് പാര്‍ട്ടിക്ക് രൂപം നല്‍കി.
ഇതിനിടെയാണ് കേരള കോണ്‍ഗ്രസ് നേതാക്കളായ കെ.എം.മാണിയും പി.ജെ. ജോസഫും പി.സി. ജോര്‍ജും ഒരേ വേദിയില്‍ ഒരുമിച്ചെത്തിയത്. സംസാരിക്കാന്‍ അവസരം ലഭിച്ച പി.സി. ജോര്‍ജ് അന്ന് ധനമന്ത്രിയായിരുന്ന കെ.എം.മാണിയെ രൂക്ഷമായി വിമര്‍ശിച്ചു.
ഇതോടെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും പി.സി. ജോര്‍ജ് അനുകൂലികളും പരസ്യമായി ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിന് പിന്നാലെ കേരള കോൺഗ്രസ് നേതാക്കളായ നിർമ്മല ജിമ്മി, സാബു പ്ലാത്തോട്ടം , ജോസഫ് ജോർജ്ജ് എന്നിവർക്കെതിരെ പിസി ജോർജ്ജും സഹായിയും കേസ് കൊടുത്തു.
മൂന്ന് വർഷത്തിനിപ്പുറം കേസ് കോടതിയിലെത്തിയപ്പോള്‍ പി.സി. ജോര്‍ജ് പരാതി പിന്‍വലിച്ചു. കേരള കോണ്‍ഗ്രസ് നേതാക്കളോട് സഹതാപം തോന്നിയാണ് പരാതി പിന്‍വലിച്ചതെന്നാണ് പി.സി. ജോര്‍ജിന്‍റെ അവകാശവാദം. എന്നാല്‍ തിടനാട് പഞ്ചായത്തില്‍ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളാണ് മനംമാറ്റത്തിന് കാരണമെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് അംഗമായിരുന്ന പഞ്ചായത്ത് പ്രസിഡന്‍റിനിടെ യുഡിഎഫും ജനപക്ഷവും ചേര്‍ന്ന് അവിശ്വാസം കൊണ്ടുവന്നു. സാബൂ പ്ലാത്തോട്ടം അടക്കം രണ്ട് കേരള കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്.