തിരുവനന്തപുരം ചിറയിന്‍കീഴില്‍ വൃദ്ധദമ്പതികളെയും പെണ്‍മക്കളെയും പൊലീസ് ക്രൂരമായി ജയിലിലാക്കിയത് ആസൂത്രിതമായിരുന്നതിന്റെ തെളിവുകള്‍ പുറത്ത് . വൃദ്ധരുടെ വീടിന് സമീപത്തുള്ള മകളുടെ വീട്ടിലെ സി.സി.ടി.വി ക്യാമറ ഓഫ് ചെയ്തതിന് ശേഷമായിരുന്നു റവന്യൂ അധികാരികളുടെ ഒഴിപ്പിക്കല്‍. ഒഴിപ്പിക്കുമ്പള്‍ വീട്ടുകാർ എതിര്‍ത്താല്‍ എടുക്കേണ്ട നടപടികള്‍ പൊലീസ് ഉറപ്പിച്ചരുന്നതെന്നതിന്റെ തെളിവാണ് സി.സി.വിയില്‍ നടന്ന അട്ടിമറി.
കഴിഞ്ഞ ചൊവാഴ്ചയാണ് ചിറയന്‍കീഴില്‍ പൊലീസ് അഴിഞ്ഞാടിയത്. കിടപ്പാടം ഒഴിപ്പിച്ചത് തടഞ്ഞ വൃദ്ധദമ്പതികളെയും മൂന്ന് പെണ്‍മക്കളെയും നാലുവയസുള്ള കുഞ്ഞിനെയുമാണ് പൊലീസ് അതിക്രൂരമായി ജയിലിലാക്കിയത്. സ്റ്റേഷനില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നമാണ് ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കരുണയില്ലാതെ പെരുമാറിയത്. സര്‍ക്കാര്‍ ഭൂമിയാണെന്ന് അവകാശപ്പെട്ട് ഒഴിപ്പിച്ചപ്പോള്‍ സ്വന്തം ഭൂമിയാണെന്ന് കരഞ്ഞത് പറഞ്ഞ് മാത്രമായിരുന്നു കുടുംബം ചെയ്ത കുറ്റം . ഒഴിപ്പിക്കല്‍ പുറം ലോകം അറിയാതിരിക്കാന്‍ ആസൂത്രികമായി പൊലീസ് നീങ്ങി എന്നതാണ് പുറത്ത് വരുന്ന തെളിവുകള്‍. പൊലീസ് പൊളിച്ചു കളഞ്ഞ കുടിലിന് സമീപം താമസിക്കുന്ന മകളുടെ വീട്ടില്‍ സി.സി.ടി.വി ക്യാമറയുണ്ട്. എന്നാല്‍ റവന്യൂ അധികാരികള്‍ നടപടിക്ക് എത്തുമ്പോള്‍ ക്യാമറ ആരോ ഓഫ് ചെയ്തിരുന്നു.
നിര്‍ധന കുടുംബത്തോട് ചെയ്ത ക്രൂരതയേപ്പറ്റി പൊലീസിന് ഇപ്പോള്‍ മറുപടിയില്ല. തസഹീല്‍ദാരുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ചെന്നാണ് ചിറയന്‍കീഴ് എസ് ഐയുടെ വിശദീകരണം. സര്‍ക്കാരിലെ ഒരു വകുപ്പ് ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കുക ബാധ്യതയാണെന്നാണ് പൊലീസിന്റെ മുടന്തന്‍ ന്യായം.