ബൈക്ക് മാറ്റാൻ ഗുണ്ട കരിമണി പറഞ്ഞു, അനുസരിച്ചില്ല, പിന്നെ കണ്ടത്..

pumb-fire
SHARE

തൃശൂര്‍ മൂന്നുമുറി പെട്രോള്‍ പമ്പില്‍ വണ്ടി മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. നാട്ടിലെ കുപ്രസിദ്ധ ഗുണ്ടയായ കരിമണി വിനീതാണ് തീ കൊളുത്തിയത്. ദേഹത്ത് തീയുമായി പാഞ്ഞ യുവാവ് തൊട്ടടുത്ത തോട്ടിലേയ്ക്കു ചാടിയതിനാല്‍ രക്ഷപ്പെട്ടു. 

തൃശൂര്‍ മുപ്ലിയം സ്വദേശിയായ ദിലീപും സുഹൃത്തും പെട്രോള്‍ നിറയ്ക്കാനാണ് മൂന്നുമുറി പമ്പില്‍ എത്തിയത്. രണ്ടായിരം രൂപയുടെ നോട്ടായിരുന്നു കൈവശം. പമ്പുകാരുടെ കൈവശവും ചെറിയ നോട്ടുകള്‍ ഇല്ലായിരുന്നു. രണ്ടായിരം രൂപയ്ക്കു നല്‍കിയത് പത്തു രൂപയുടെ നോട്ടുകളായിരുന്നു. ഇതു എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ പമ്പില്‍ എത്തിയ ഗുണ്ട കരിമണി വിനീത് ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. എണ്ണി തീര്‍ന്നശേഷം മാറ്റാമെന്നായി യുവാക്കള്‍. ഈ തര്‍ക്കംമൂത്തതോടെയാണ് ഗുണ്ടയ്ക്ക് അരിശം വന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങിയ ശേഷം യുവാക്കളുടെ ദേഹത്തേയ്ക്ക് ഒഴിച്ചു. തൃശൂര്‍ മുപ്ലി സ്വദേശി ദിലീപിന്റെ ദേഹത്തു മാത്രമാണ് തീ പടര്‍ന്നത്. 

ദിലീപാകട്ടെ ഓടി തൊട്ടടുത്തുള്ള തോട്ടിലേയ്ക്കു ചാടി രക്ഷപ്പെടുകയായിരുന്നു. ദിലീപിന്റെ ബൈക്ക് പൂര്‍ണമായും കത്തിയമര്‍ന്നു. പമ്പിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് വെള്ളമൊഴിച്ച് തീ കെടുത്തിയത്. ഗുണ്ടയാകട്ടെ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പതിനൊന്നു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടയെ കുടുക്കാന്‍ പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്. പൊള്ളലേറ്റ ദിലീപിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ കുഴപ്പമില്ല. 

MORE IN Kuttapathram
SHOW MORE