ചെങ്ങന്നൂരില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ തള്ളിയിട്ട് മാല കവര്‍ന്ന പ്രതികള്‍ പോണ്ടിച്ചേരിയില്‍ പിടിയിലായി. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. പിടിയിലായ ശ്രീലാല്‍ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകളില്‍ പ്രതിയാണ്.
ആലപ്പുഴ ചക്കുളത്തുകാവ് സ്വദേശി ശ്രീലാല്‍, സുഹൃത്ത് രാമങ്കരി സ്വദേശി ആരോമല്‍ രാജ് എന്നിവരാണ് പിടിയിലായത്. ശ്രീലാലിന്‍റെ പോണ്ടിച്ചേരിയിലുള്ള ബന്ധുവിന്‍റെ വീട്ടില്‍ ഒളിവിലായിരുന്നു ഇവര്‍. ചെങ്ങന്നൂര്‍ സി.ഐ. എം. ദിലീപ് ഖാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ മാസം ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. മാന്നാറില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി മിനുവിനെ പിന്നാലെ ബൈക്കിലെത്തിയ പ്രതികള്‍ തള്ളിവീഴ്ത്തുകയും മാല മോഷ്ടിക്കുകയുമായിരുന്നു.
താലിമാല ഉള്‍പ്പെടെ ഒൻപതരപ്പവനാണ് കവര്‍ന്നത്. ചെങ്ങന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. വീഴ്ചയില്‍ മിനുവിന്‍റെ തോളെല്ല് പൊട്ടിയിരുന്നു. ചെങ്ങന്നൂർ മുതൽ മാന്നാർവരെയുള്ള വിവിധ സ്ഥലങ്ങളിലെ സിസിടിവി യിൽ പ്രതികൾ മിനുവിനെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
മോഷ്ടിച്ച സ്വര്‍ണ്ണം ചങ്ങനാശ്ശേരിയിലെ ജ്വല്ലറിയില്‍ ഒരു ലക്ഷം രൂപക്കാണ് വിറ്റത്. ഇവ പൊലീസ് കണ്ടെടുത്തു. പിടിയിലായ ശ്രീലാല്‍ ആലപ്പുഴ, ചങ്ങനാശ്ശേരി, എടത്വ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകളില്‍ പ്രതിയാണ്.