രാജസ്ഥാനിൽ മൂന്നു കുട്ടികൾ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാല്‍മറിലെ സ്വരൂപ് കാതല ഗ്രാമത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടത്. ഇതിൽ രണ്ടുപേർ പെൺകുട്ടികളാണ്. മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയതാണെന്ന ആരോപണവുമായി കുട്ടികളുടെ ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ കുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്.
മരിച്ച പെൺകുട്ടികളിൽ ഒരാൾക്ക് പന്ത്രണ്ടും മറ്റൊരാൾക്ക് പതിമൂന്ന് വയസുമാണ് പ്രായം. ഇവർക്കൊപ്പം മരിച്ചനിലയിൽ കാണപ്പെട്ട ആൺകുട്ടിക്ക് പതിനേഴ് വയസുണ്ട്. പെണ്‍കുട്ടികളെ പതിനേഴുകാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നുവെന്നാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. രാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന പെണ്‍കുട്ടികളെ കാണാതായെന്നും അന്വേഷിച്ചിറങ്ങിയപ്പോൾ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്തിയത്. എന്നാല്‍ മകന്റേത് ആത്മഹത്യയാണെന്നാണ് പതിനേഴുകാരന്റെ അച്ഛന്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാനഭംഗം നടന്നതായുള്ള സൂചനകളില്ലെന്ന് പൊലീസും പറയുന്നു.
എന്നാൽ കുട്ടികൾ എന്തിന് ആത്മഹത്യ ചെയ്തന്നെ കാര്യം കണ്ടെത്താൻ പൊലീസിനായിട്ടില്ല. മുൻപ് പതിനേഴുകാരന്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നതായും അന്ന് നാട്ടുകൂട്ടത്തിന് പരാതി നൽകിയിരുന്നതായും പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു. ദളിത് സമുദായത്തില്‍പ്പെട്ടവരാണ് മരിച്ച പെണ്‍കുട്ടികള്‍. ആണ്‍കുട്ടി ന്യൂനപക്ഷ വിഭാഗക്കാരനുമാണ്