കേരളം പ്ലാസ്റ്റിക് റോഡുകളിൽ യാത്ര തുടങ്ങുന്നു. സംസ്ഥാനത്ത് ഇതുവരെ എട്ടു ടൺ പ്ലാസ്റ്റിക് മാലിന്യം റോഡുകളുടെ റീടാറിങ്ങിന് ഉപയോഗിച്ചു. 15 ടൺ പ്ലാസ്റ്റിക് ഒരു മാസത്തിനകം വേണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ക്ലീൻ കേരള കമ്പനിയെ സമീപിച്ചു.
പ്ലാസ്റ്റിക് മാലിന്യം ആവശ്യത്തിനു കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. പൊതുമരാമത്ത് വകുപ്പിനു പുറമെ തദ്ദേശ സ്ഥാപനങ്ങൾ കൂടി റോഡ് ടാറിങ്ങിന് പ്ലാസ്റ്റിക് ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ആവശ്യം വർധിച്ചത്. തദ്ദേശ സ്ഥാപനങ്ങൾ നവീകരിക്കുന്ന റോഡുകളിൽ 10 ശതമാനം ഭാഗമെങ്കിലും പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 17 പഞ്ചായത്തുകളും കളമശേരി നഗരസഭയും പാലക്കാട് ബ്ലോക്ക് പഞ്ചായത്തും പ്ലാസ്റ്റിക് ടാറിങ് നടത്തി. പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം, പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ ടാറിങ്ങിന് പ്ലാസ്റ്റിക് ഉപയോഗിച്ചുതുടങ്ങി. കേരളം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്നം കൂടിയാണ് പരിഹരിക്കപ്പെടുന്നത്.
50 മൈക്രോണിൽ താഴെയുള്ള സംസ്കരിച്ചു വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ആണ് ചെറുതരികളാക്കി മാറ്റി ടാറിങ്ങിന് ഉപയോഗിക്കുന്നത്. ഒരു കിലോമീറ്റർ ടാറിങ്ങിന് 1700 കിലോ പ്ലാസ്റ്റിക് വരെ ഉപയോഗിക്കാം.
പ്ലാസ്റ്റിക് വഴി പണം
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു ഷ്രെഡിങ് യൂണിറ്റുകൾ വഴി തരികളാക്കി മാറ്റി പണം വാരുകയാണ് കേരളത്തിലെ ചില തദ്ദേശ സ്ഥാപനങ്ങൾ. ആറ്റിങ്ങൽ, പയ്യന്നൂർ, കൊയിലാണ്ടി, പെരിന്തൽമണ്ണ നഗരസഭകൾ, കൊച്ചി കോർപറേഷൻ, വാണിമേൽ, കല്ലൂർക്കാട്, കുറ്റ്യാടി പഞ്ചായത്തുകൾ എന്നിവ ക്ലീൻ കേരള കമ്പനിക്ക് പ്ലാസ്റ്റിക് വിൽക്കുന്നു.
കിലോയ്ക്ക് 15 രൂപ ലഭിക്കും. ക്ലീൻ കേരള കമ്പനി വിൽക്കുന്നത് കിലോയ്ക്ക് 20 രൂപയ്ക്ക്. അഞ്ചുലക്ഷം രൂപയാണ് പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകൾക്ക് ആകെ ചെലവ്.
15% അധികതുക
പ്ലാസ്റ്റിക് കലർത്തി നിർമിക്കുന്ന റോഡുകൾക്കു 15% അധിക തുക അനുവദിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് എൻജിനീയർമാർക്ക് പ്ലാസ്റ്റിക് റോഡ് നിർമാണത്തിൽ പരിശീലനവും നൽകി.
ടാറിങ് എങ്ങനെ?
ബിറ്റുമിനിൽ എട്ടു ശതമാനം വരെ പ്ലാസ്റ്റിക് മിശ്രിതം ചേർക്കും. റോഡ് നിർമിക്കുമ്പോൾ ഏറ്റവും അടിത്തട്ടിലുള്ള പാളിയിലാണു പ്ലാസ്റ്റിക് ടാറിങ് നടത്തുക. ഇതിനു മുകളിൽ ബിറ്റുമിൻ മക്കാഡവും ഏറ്റവും മുകളിൽ ബിറ്റുമിൻ കോൺക്രീറ്റും ഉപയോഗിക്കും.