ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരം. കുറച്ച് ദിവസങ്ങളായി ആരോഗ്യപരമായ ബുദ്ധിമുട്ടുകളാല്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. വ്യാജ വാര്‍ത്തകള്‍ ഇതിനോടകം പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇന്നസന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ നിരന്തര നിരീക്ഷണത്തിലാണ് അദ്ദേഹമെന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രി വൈകിട്ട് അഞ്ചിന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയത്
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ യന്ത്രങ്ങളുടെ സഹായത്തോടെ നിരീക്ഷണത്തിലാണ് ഇന്നസന്റെന്നും മറ്റുതരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും നടൻ ഇടവേള ബാബു അറിയിച്ചു. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അദ്ദേഹം നിലവിൽ എക്മോ (എക്സ്ട്രകോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ) ചികിത്സയിലാണ്. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ ഏറ്റെടുക്കുന്ന രീതിയാണിത്. രക്തത്തിന്റെ കൃത്യമായ പമ്പിങ് നടക്കുന്നതിനാൽ ഓക്സിജന്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയത്തിന് വിശ്രമമാണ് വേണ്ടതെന്നും അത് ഈ ചികിത്സ വഴി നടക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.