പാലക്കാട് മുതലമട പഞ്ചായത്തിൽ സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടു. സ്വതന്ത്ര അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോൺഗ്രസ് ബിജെപി പിന്തുണയോടെ പാസായി. അവിശുദ്ധ കൂട്ടുകെട്ടെന്ന് സിപിഎമ്മും പ്രാദേശിക വിഷയമായതിനാലാണ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതെന്ന് ബിജെപി അംഗങ്ങളും വ്യക്തമാക്കി.
എട്ടിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് മുതലമടയിൽ സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടത്. കോൺഗ്രസ്, ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് മുതലമടയിൽ കണ്ടതെന്ന് സി.പി.എം നേതൃത്വം. സ്വതന്ത്ര അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കുക മാത്രമാണുണ്ടായതെന്നും രാഷ്ട്രീയ കൂട്ടു കെട്ടില്ലെന്നും കോൺഗ്രസ്. പാർട്ടി നേതൃത്വം വിപ്പ് നൽകിയിരുന്നെങ്കിലും പ്രാദേശിക വിഷയമായതിനാലാണ് വോട്ട് ചെയ്തതെന്ന് ബി.ജെ.പി അംഗങ്ങൾ. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളായി ഇതിനകം വിവിധ കക്ഷി നേതൃത്വങ്ങൾ രംഗത്തെത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇത് വഴിവയ്ക്കും.