സർക്കാർ വഞ്ചിച്ചു; വളര്‍ത്തുമൃഗങ്ങളെ നഷ്ടമായ കര്‍ഷകർ പാതിവഴിയിൽ

വയനാട് കുറുക്കന്‍മൂലയില്‍ കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടമായ കര്‍ഷകര്‍ക്കുള്ള സഹായവിതരണം പാതിവഴിയില്‍. കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും അഞ്ചുപേരാണ് നഷ്ടപരിഹാരത്തിന് വേണ്ടി കാത്തിരിക്കുന്നത്.  സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചെന്നാണ് കര്‍ഷകരുടെ പരാതി.

2021 നവംബറിലാണ് മാനന്തവാടി കുറുക്കന്‍മൂലയില്‍ കടുവയിറങ്ങിയത്. 19 വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നു. ഒരു മാസത്തോളം നാട് ഭീതിയുടെ മുനമ്പിലായി. വനംവകുപ്പ് പരക്കെ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ പിടികൂടാന്‍ കഴിഞ്ഞില്ല. കടുവ വനത്തിനുള്ളിലേക്ക് തന്നെ പോയെന്ന്  വനംവകുപ്പ്  വ്യക്തമാക്കി. നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് ഒടുവില്‍ നഷ്ടപരിഹാര വിതരണം തുടങ്ങിയെങ്കിലും ആടിനെയും പശുവിനെയും നഷ്ടമായവരില്‍ പലരും ഇപ്പോഴും സഹായത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഒരു വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം പൂര്‍ണമായി വിതരണം വിതരണം ചെയ്തിട്ടില്ല. വനം വകുപ്പ് ഓഫീസുകള്‍ കയറിയിറങ്ങി മടുത്തെന്ന് കര്‍ഷകര്‍ പറയുന്നു. 

പലര്‍ക്കും ആകെയുണ്ടായിരുന്ന വരുമാനമാര്‍ഗമാണ് ഇല്ലാതായത്. മറ്റ് കൃഷികള്‍ ഉള്ളവര്‍ മാത്രം പിടിച്ചുനിന്നു. നല്‍കിയ വാഗ്ദാനം പാലിക്കാന്‍ 

സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വനത്തോട് ചേര്‍ന്ന പ്രദേശമായതിനാല്‍ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് പതിവാണ്. 

ഫലപ്രദമായ പ്രതിരോധവേലി നിര്‍മ്മിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു

Enter AMP Embedded Script