വേനല്‍ തുടങ്ങിയപ്പോള്‍ത്തന്നെ കുടിവെള്ളമില്ലാതെ ചെങ്ങന്നൂര്‍ പുലിയൂരിലെ 52 കുടുംബങ്ങള്‍. ആഴ്ചയില്‍ ഇടവിട്ട് മൂന്ന് ദിവസമാണ് വെള്ളം കിട്ടുന്നത്. കൃത്യമായി വെള്ളം കിട്ടാതായതോടെ ടാങ്കറില്‍ പണം കൊടുത്ത് ഇറക്കേണ്ട അവസ്ഥയിലാണ്.
ചെങ്ങന്നൂര്‍ ആശുപത്രി ജംക്ഷനില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് പുലിക്കുന്ന് കോളനിക്കാരുടെ താമസം. ഇരുപതാം വാര്‍ഡിലെ താമസക്കാര്‍ 52 കുടുംബങ്ങള്‍. പൊതു ടാപ്പുകളുണ്ട്, സംഭരിക്കാന്‍ ടാങ്കുകളുണ്ട്. 25 വീട്ടുകാര്‍ക്ക് കുടിവെള്ള കണക്ഷനുണ്ട്. ഇല്ലാത്തത് വെള്ളമാണ്. ആഴ്ചയില്‍ ഇടവിട്ട് മൂന്ന് ദിവസം രണ്ട് മണിക്കൂര്‍ വെള്ളം വരും . മൂന്നു ബക്കറ്റ് നിറയ്ക്കാനുള്ള വെള്ളംകിട്ടിയാലായി. കോളനിയിലെ താമസക്കാരിയായ 75 വയസുകാരി കുഞ്ഞമ്മ രോഗിയാണ്. ആരെങ്കിലും സഹായിച്ചാലേ വെള്ളം വീട്ടില്‍ക്കിട്ടൂ.
500 രൂപയ്ക്ക് 1000 ലീറ്റര്‍ വെള്ളം വാങ്ങേണ്ട അവസ്ഥയാണ്. ആറ്റില്‍ പോയി വെള്ളമെടുക്കുന്നതും ചെലവാണ്. കുടിവെള്ള കണക്ഷനുള്ള 25 വീട്ടുകാര്‍ക്കും വെള്ളമില്ലെങ്കിലും കൃത്യമായി ബില്ലുവരുന്നുണ്ട്. കോളനിക്ക് താഴെ ഒരു കിണറുണ്ട്. പക്ഷേ പരിശോധനയിൽ അതിലെ വെള്ളവും കീടനാശിനി കലർന്ന നിലയിലാണ്. അടുത്ത കുടിവെള്ള പദ്ധതികൂടി വന്നാല്‍ കൃത്യമായി വെള്ളമെത്തിക്കാമെന്നാണ് വാട്ടര്‍ അതോറിറ്റി നിലപാട്.