വര്‍ഷങ്ങളായി മുടങ്ങി കിടന്ന കാസര്‍കോട് ജില്ലാ പഞ്ചായത്തിനു മുന്നിലെ അമ്മയും കുഞ്ഞുങ്ങളും ശില്‍പ്പത്തിന്റെ നിര്‍മാണം പുന:രാരംഭിച്ചു. പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ നേതൃത്വത്തിലാണ് നിര്‍മാണം. ശില്‍പ്പം ജനുവരിയില്‍ പൂര്‍ത്തിയാകും.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ നേര്‍സാക്ഷ്യമാണ് ജില്ലാ പഞ്ചായത്തിന് മുന്നിലുയരുന്ന അമ്മയും കുഞ്ഞുങ്ങളും ശിൽപം. ഇരുപത് ലക്ഷം രൂപ ചെലവില്‍ 2006 ല്‍ എം..വി.ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് ശില്‍പ്പ നിര്‍മാണം ആരംഭിക്കുന്നത്. നിര്‍മാണം തുടങ്ങിയെങ്കിലും ഒരുപാട് തവണ പലകാരണങ്ങളാല്‍ അത് നിലച്ചു. പിന്നീട് 2019 ല്‍ വീണ്ടും നിര്‍മാണം തുടങ്ങിയപ്പോള്‍ കോവിഡ് വിലങ്ങുതടിയായി. 40 അടി ഉയരമുള്ള ശില്‍പ്പത്തിന്റെ നിര്‍മാണം വീണ്ടും ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ശില്‍പ്പി കാനായി കുഞ്ഞിരാമനു കൂടാെത നാഗര്‍കോവിലില്‍ നിന്നുള്ള ആറംഗ സംഘവും കൂടെയുണ്ട്.
പ്രധാന ശില്‍പ്പത്തിനരികിലായി വിപ്ലവ ശിൽപത്തിന്റെ നിർമാണവും പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ശില്‍പ്പങ്ങള്‍ക്ക് അഭിമുഖമായി ജില്ലാ പഞ്ചായത്തിന്റെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിലുള്ള പരിഭവവും കാനായി കുഞ്ഞികരാമന്‍ മറച്ചു വെയ്ക്കുന്നില്ല.