കല്യാണവീട്ടിലെ സംസാരം വഴിത്തിരിവായി; ദൃക്സാക്ഷിയെ കണ്ടെത്തി; ‘കൊലയാളി കാർ’ കസ്റ്റഡിയിൽ

meppayur-accident
1. കാറിടിച്ചു മരിച്ച നിവേദ്., 2. മേപ്പയൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രബീഷിന്റെ മാരുതി കാർ., 3. കാർ ഓടിച്ചിരുന്ന പ്രബീഷ്.
SHARE

മേപ്പയൂർ: മൂന്നു മാസം മുൻപു ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു മരണത്തിനിടയാക്കി കടന്നുകളഞ്ഞ വാഹനം ഒടുവിൽ കണ്ടെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്തു. അപകടത്തിനു ദൃക്സാക്ഷിയായിരുന്ന സ്ത്രീ രണ്ടര മാസത്തിനു ശേഷം പൊലീസിനു മുൻപിൽ ഹാജരായി മൊഴി നൽകിയതിനെ തുടർന്നാണു വാഹനത്തെയും ഡ്രൈവറെയും തിരിച്ചറിഞ്ഞത്. കായണ്ണ കുറുപ്പൻ വീട്ടിൽ ചോയിയുടെ മകൻ പ്രബീഷിനെയാണു മേപ്പയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കെഎൽ01 AE 8284 മാരുതി കാർ കസ്റ്റഡിയിലുണ്ട്. മനപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു പ്രബീഷിനെ ജാമ്യത്തിൽ വിട്ടു. മേയ് 21നു രാത്രിയാണു കീഴ്പയൂർ സ്വദേശി മീത്തലെ ഒതയോത്ത് നിവേദ് (22) പേരാമ്പ്ര ബാദുഷ സൂപ്പർ മാർക്കറ്റിലെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ അപകടത്തിൽ പെട്ടത്. നിവേദിനെ ഇടിച്ചിട്ട വാഹനം, കാൽനടയാത്രക്കാരനായ ഗായകൻ എരവട്ടൂരിലെ മൊയ്തീനെയും ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.

സാരമായി പരുക്കേറ്റ നിവേദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് 24നു മരിച്ചു. പൊലീസ് അന്വേഷിച്ചെങ്കിലും ഇടിച്ച വാഹനം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഒരു സ്കൂട്ടർ യാത്രക്കാരി അപകടത്തിനു ദൃക്സാക്ഷിയായിരുന്നുവെന്നു പ്രദേശവാസി പറഞ്ഞെങ്കിലും അവരെയും കണ്ടെത്താനായിരുന്നില്ല. രണ്ടര മാസത്തിനു ശേഷം, നിവേദിന്റെ മരണം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ലെന്ന ചാനൽ വാർത്ത കണ്ട മറ്റൊരു സ്ത്രീയാണ് സ്കൂട്ടർ യാത്രക്കാരിയെ തിരിച്ചറിഞ്ഞത്. സംഭവ ദിവസം പേരാമ്പ്രയിലെ ഒരു കല്യാണവീട്ടിലേക്കു പോവുകയായിരുന്ന യുവതിയായിരുന്നു ആ സ്കൂട്ടർ യാത്രക്കാരി.

നീട്ടൂർ സ്വദേശിനിയായ യുവതി കല്യാണവീട്ടിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്നവരോട് അപകട വിവരം പറയുകയും ചെയ്തു. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ കന്റീൻ ജീവനക്കാരി ആ സമയം കല്യാണവീട്ടിലുണ്ടായിരുന്നു. ചാനൽ വാർത്ത കണ്ട അവർ വിവരം പൊലീസിൽ പറഞ്ഞു. അങ്ങനെയാണു സ്കൂട്ടർ യാത്രക്കാരിയെ പൊലീസ് കണ്ടെത്തിയത്. യുവതി പൊലീസിൽ ഹാജരായി മൊഴി നൽകുകയും ചെയ്തു. കാറിനെക്കുറിച്ചു സൂചന ലഭിച്ചതിനെ തുടർന്നു  മേപ്പയൂർ ഇൻസ്പെക്ടർ കെ.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു വാഹനം തിരിച്ചറിഞ്ഞത്.

MORE IN KERALA
SHOW MORE