ഷാജഹാന്റെ കൊലയ്ക്ക് പിന്നിൽ എട്ടംഗ സംഘമെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്. കൊലപാതക കാരണം സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിലും തുടര്‍ന്ന് ഷാജഹാന്റെ വീട്ടിലെയും പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കല്ലേപ്പുള്ളി ജുമാ മസ്ജിദില്‍ മൃതദേഹം സംസ്ക്കരിച്ചു.
ഷാജഹാന്റെ കൊലയ്ക്ക് പിന്നിലുള്ളവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. വൈകാതെ ഇവരുടെ അറസ്റ്റുണ്ടാകും. കൊലപാതക കാരണം സംബന്ധിച്ച് എല്ലാ കാര്യങ്ങളും പരിശോധിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി.
പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഷാജഹാന്റെ മൃതദേഹം വിലാപയാത്രയായി കല്ലേപ്പുള്ളിയിലെത്തിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെച്ചു. ജനപ്രതിനിധികളും നൂറുകണക്കിന് പ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം കുന്നങ്കാടിലെ കുടുംബ വീട്ടിലെത്തിച്ചു. ഷാജഹാന്റെ ഉറ്റവരുടെ കരച്ചില്‍ കേട്ടുനിന്നവരുടെയും കണ്ണുകള്‍ ഈറനണിയിച്ചു.
ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ വീട്ടിലും അന്തിമോപചാരമര്‍പ്പിച്ചു. മൂന്ന് മണിയോടെ കല്ലേപ്പുള്ളി ജുമാ മസ്ജിദില്‍ ഷാജഹാന്റെ മൃതദേഹം സംസ്ക്കരിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കല്ലേപ്പുള്ളിയിലും കൊട്ടേക്കാട്ടും കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.