ഭാരവാഹി തര്‍ക്കത്തില്‍ സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷനില്‍ കലാപം. പ്രവർത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഐ വിഭാഗവും അനുവദിക്കരുതെന്നു ചൂണ്ടികാട്ടി എ വിഭാഗവും കോടതിയെ സമീപിച്ചു. കെ.പി.സി.സി പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തില്‍ ഇരു വിഭാഗങ്ങളുമായും കഴിഞ്ഞ ദിവസവും ചര്‍ച്ച നടത്തിയെങ്കിലും ഒത്തു തീര്‍പ്പിലെത്തിയിരുന്നില്ല.
ഇരു കൂട്ടരേയും വിളിച്ചിരുത്തി കെ.സുധാകരന്‍ ചര്‍ച്ച നടത്തി, പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാക്കളും ഇടപെട്ടു എന്നിട്ടും സംഘടനയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്നു മാത്രമല്ല, കൂടുതല്‍ സങ്കീര്‍ണമായി മാറുകയാണ് ചെയ്തത്്. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഇരു വിഭാഗവും വെവ്വേറെ ഭാരവാഹികളെ പ്രഖ്യാപിച്ചു. തങ്ങളുടേതാണ് ഔദ്യോഗിക സംഘടനയെന്നു ചൂണ്ടികാണിച്ചു ഇരു വിഭാഗവും ചീഫ് സെക്രട്ടറിക്കും പൊലീസ് അധികാരികള്‍ക്കും കത്തും നല്‍കി. പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്നു കാട്ടി ഐ വിഭാഗമാണ് ആദ്യം കോടതിയെ സമീപിച്ചത്.
കെപിസിസി പ്രസിഡന്‍്റ് നിര്‍ദേശിച്ച ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ നിരസിച്ച് കോടതിയെ പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ കാരണമെന്നാണ് എ.വിഭാഗത്തിന്‍റെ വാദം ഗ്രൂപ്പില്ലെന്നു നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് ഗ്രൂപ്പിന്‍റെ പേരില്‍ ഭരണ സിരാകേന്ദ്രത്തിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകൾ പരസ്പരം ഏറ്റുമുട്ടുന്നത്