മുണ്ടന്‍പാറയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്ന് പത്തനംതിട്ട സീതത്തോട് മുണ്ടന്‍ പാറയിലെ താമസക്കാര്‍. 2018ലെ ഉരുള്‍പൊട്ടലിന് മുൻപ് ഉണ്ടായത് പോലെയുള്ള വിള്ളല്‍ ഭൂമിയില്‍ കാണപ്പെട്ടതോടെ ഭയപ്പാടിലാണ് ജനങ്ങള്‍. അഞ്ച് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശമാണ് മുണ്ടൻപാറയും സമീപ മേഖലകളും. 2018ലെ കാലവർഷ കെടുതിയിൽ ഈ പ്രദേശത്തിനു സമീപം ഉരുൾ പൊട്ടുകയും രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. ഉരുള്‍പൊട്ടലിന് മുന്നോടിയായി കാണപ്പെട്ടതു പോലെയാണ് ഇത്തവണത്തെ മഴക്കാലത്ത് ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടത്. 2018ല്‍ മുതല്‍ ഭീതിയിലാണ് കഴിയുന്നത്. സീതത്തോട് സ്വദേശിയായ സുരേന്ദ്രന്‍റെ ഭാര്യ 2018ലെ ഉരുള്‍പൊട്ടലില്‍ മരിച്ചിരുന്നു. ഇവിടെ നിന്ന് മാറണമെന്നാണ് സുരേന്ദ്രന്‍റെയും ആഗ്രഹം
കര്‍ഷകരാണ് ഇവിടുത്തെ താമസക്കാര്‍ .ഇവിടെയുള്ള അത്രയും ഭൂമി വേണ്ട. കൃഷി ചെയ്യാന്‍ കഴിയും വിധം ഭൂമി തന്ന് മാറ്റിപ്പാര്‍പ്പിച്ചാല്‍ മതിയെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസം മന്ത്രി വീണാജോര്‍ജും, ജില്ലാ കലക്ടറും അടക്കമുള്ളവവര്‍ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. റോഡില്‍ രൂപപ്പെട്ട വലിയ വലിയ വിള്ളലിനെ കുറിച്ച് ശാസ്ത്രീയ പഠനം നടത്താന്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞി. ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് ലഭ്യമായാലുടന്‍ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന മന്ത്രിയുടെ വാക്കിലാണ് നാട്ടുകാരുടെ പ്രതീക്ഷ.