സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഗോ ലിഫ്റ്റ് സ്വയം നിര്‍മിച്ച് 74 വയസുകാരനായ അലക്സ് ജി.ചാക്കോ. ഫര്‍ണിച്ചറടക്കമുള്ള സാധനങ്ങള്‍ വീടിന്‍റെ മുകളില്‍ എത്തിക്കാനാണ് ലിഫ്റ്റ് നിര്‍മിച്ചത്
മോട്ടോര്‍, സൈക്കിളിന്റെ ചെയിൻ, പെഡൽ,റിം, കപ്പി, കയര്‍ എന്നിവ ഉപയോഗിച്ച് വീടിനോട് ചേർന്ന് 120 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ആദ്യ ലിഫ്റ്റ് സ്ഥാപിച്ചു. അഞ്ചു വർഷം കഴിഞ്ഞ് ശേഷി കൂടിയ ഒരെണ്ണംകൂടി നിര്‍മിച്ചു. കഴിഞ്ഞയാഴ്ചയാണ് ലിഫ്റ്റിനെ സൗരോര്‍ജത്തിലേക്ക് മാറ്റിയത്. എ സി മോട്ടർ മാറ്റി 750 വാട്ട്സ് ശേഷിയുള്ള ഡി സി മോട്ടറും 150 വാട്ട് ശേഷിയുള്ള രണ്ട് സോളാർ പാനലും സ്ഥാപിച്ചു. ഭാരം മുകളിലേക്കും താഴേക്കും കൊണ്ടുപോകാനുള്ള കാർഗോ കാർ, അനുയോജ്യമായ കൗണ്ടർ വെയിറ്റ്, കപ്പി, കയർ, റിമോട്ട് സംവിധാനം എന്നിവയാണ് മറ്റ് പ്രധാന ഭാഗങ്ങൾ. സൗരോർജം ലഭിച്ചില്ലെങ്കിൽ വൈദ്യുതിയിലും പ്രവർത്തിപ്പിക്കാം.
സൗരോർജ ലിഫ്റ്റിൽ 150 കിലോഗ്രാം ഭാരം 40 സെക്കൻഡ് കൊണ്ട് ഏഴര മീറ്റർ ഉയരത്തിൽ എത്തിക്കാൻ കഴിയും. പ്രത്യേക ബ്രേക്കിങ് സംവിധാനമൊരുക്കി ലിഫ്റ്റിന്റെ ഭാരം വഹിക്കുന്ന ശേഷി കൂട്ടാനും കഴിയും. വെൽഡിങ് ജോലികൾക്ക് മാത്രമാണ് മറ്റൊരാളുടെ സഹായം തേടിയതെന്നും അലക്സ് പറഞ്ഞു. കെ എസ് ഇ ബി യിലെ അസി.എൻജിനീയറായിരുന്നു അലക്സ്.