വിപണി കണ്ടെത്താനാകാതെ ദുരിതത്തിലായിരിക്കുകയാണ് കാസര്‍കോട്ടെ ശുദ്ധജല മല്‍സ്യകൃഷി കര്‍ഷകര്‍. വിളവെടുക്കാന്‍ പാകമായെങ്കിലും മല്‍സ്യത്തിന് ആവശ്യക്കാരില്ല. ഫിഷറിസ് വകുപ്പിന്റെ സഹായത്തോടെ കൃഷി തുടങ്ങിയ കര്‍ഷകരാണ് ദുരിതത്തിലായവരില്‍ ഏറെയും.
കാസര്‍കോട് ജില്ലയില്‍ മാത്രം മൂന്നൂറിലധികം പേരാണ് ഫിഷറിസ് വകുപ്പിന്റെ സഹായത്തോടെ മല്‍സ്യ കൃഷി തുടങ്ങിയത്. സൗജന്യമായി മല്‍സ്യകുഞ്ഞുങ്ങളെയും നല്‍കി. എന്നാല്‍ വിളവെടുക്കാന്‍ പാകമായപ്പോള്‍ മല്‍സ്യത്തിന് വിപണിയില്ലാതെ കഷ്ടപ്പെടുകയാണ് കര്‍ഷകര്‍. കാഞ്ഞങ്ങാട് അമ്പലത്തറയിലുള്ള കുഞ്ഞിരാമന്‍ ഒരു കോടി ലീറ്റര്‍ മഴവെള്ള സംഭരണിയിലാണ് കൃഷി നടത്തിയത്. ചെറുതും വലുതുമായ മൂന്ന് കുളങ്ങളിലായി ഏകദേശം അഞ്ച് ടണ്‍ മല്‍സ്യം വിളവെടുക്കാന്‍ പാകമായിട്ടുണ്ട്. പക്ഷേ മൊത്തവില്‍പ്പനയ്ക്കായി വിപണി ഇല്ലാത്തതിനാല്‍ എന്ത് ചെയ്യുമെന്ന് അറിയാതെ ആശങ്കയിലാണ്.
ശുദ്ധജല മല്‍സ്യത്തിന്റെ ഗുണമേന്മ തിരിച്ചറിയാത്താതാണ് ആവശ്യക്കാര്‍ കുറയാന്‍ പ്രധാന കാരണമായി കര്‍ഷകര്‍ പറയുന്നത്. നേട്ടമുണ്ടാകേണ്ട ട്രോളിങ് നിരോധന കാലത്തുപോലും വിപണിയില്ലാത്ത സാഹചര്യത്തില്‍ ഫിഷറിസ് വകുപ്പ് ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കിലോയ്ക്ക് 250 രൂപ കിട്ടേണ്ട മല്‍സ്യത്തിന് 70 രൂപയ്ക്ക് വിറ്റു തീര്‍ക്കേണ്ട അവസ്ഥയാണ് ലക്ഷങ്ങള്‍ ചെലവിട്ട് കൃഷി നടത്തിയ കര്‍ഷകര്‍ക്ക് ഇപ്പോള്‍.