വര്‍ഷങ്ങളായി അടഞ്ഞു കിടന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നിശ്ചയിച്ച കോഴിക്കോട്ടെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി മോഷ്ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും വിഹാര കേന്ദ്രമായി മാറി. പതിമൂന്ന് വര്‍ഷമായി അടഞ്ഞുകിടക്കുന്ന നഗര മധ്യത്തിലെ ഫാക്ടറിയിലെ നെയ്ത്ത് ഉപകരണങ്ങള്‍ അടക്കം കളവ് പോയിട്ടും ആരും കണ്ടമട്ട് നടിച്ചിട്ടില്ല.
ഫാക്ടറി അടച്ചുപൂട്ടിയതോടെ ജീവിതം വഴിമുട്ടിയ ഒട്ടേറെ തൊഴിലാളികളില്‍ ഒരാളാണ് ലത. തുറക്കുമെന്ന് പ്രതീക്ഷിച്ച് വര്‍ഷങ്ങളായി കാത്തിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ നഷ്ടപരിഹാരം കിട്ടുമെന്നെങ്കിലും പ്രതീക്ഷിച്ചു.
സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് ഫാക്ടറി അടച്ചുപൂട്ടുമ്പോള്‍ കോടിക്കണക്കിന് രൂപയുടെ നെയ്ത്ത് യന്ത്രങ്ങങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നുള്ളത് ഒഴിഞ്ഞ അലമാരയും കുറെ തടി ഉരുപ്പടികളും മാത്രമാണ്. ഒാഫീസില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും കത്തി നശിച്ച നിലയിലാണ്. ഇരുട്ട് വീണാല്‍ പിന്നെ ഫാക്ടറി കെട്ടിടം സാമൂഹ്യവിരുദ്ധരുടെയും കൊള്ളക്കാരുടെയും സങ്കേതമായി മാറും. 102 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇവരില്‍ അഞ്ചുപേര്‍ മരിച്ചുപോയി. ജീവിച്ചിരിക്കുന്ന ആര്‍ക്കും ഇന്നുവരെ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കെട്ടിടത്തിലെ തടിയെങ്കിലും വിറ്റുകിട്ടുന്ന പണംകൊണ്ട് മാത്രം തൊഴിലാളികളുടെ ദുരിതം മാറുമെന്നിരിക്കെയാണ് അധികൃതരുടെ അനാസ്ഥ.