നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീറിന് മറുപടിയുമായി എം.എം മണി എം.എല്‍.എ. 'ഇന്ന് സീതി ഹാജി ദിനം ആയിരുന്നോ. ഇന്ന് ഫെയ്‌സ് ബുക്ക് തുറന്നപ്പോ ഈ പേര് മാത്രമേ കാണാനുള്ളൂ.' മണി ഫെയ്സ്ബുക്കില്‍ കുറിച്ചു.
പി കെ ബഷീറിന്റെ പരാമര്‍ശം വിവരക്കേടാണെന്ന് നേരത്തെ എംഎം മണി പറഞ്ഞിരുന്നു. പി.കെ.ബഷീറിന്‍റെ പരാമർശം വിവരക്കേടാണ്. ലീഗിന്റെ വിവരക്കേട് ബഷീറിനുണ്ടെന്നും കൂടുതൽ പറയുന്നില്ലെന്നും ഫെയ്സ്ബുക്കിലൂടെ ജനം തെറി പറയുന്നുണ്ടെന്നും താന്‍ കൂടുതലൊന്നും പറയുന്നില്ലെന്നും മണി ഇടുക്കി കൂട്ടാറിൽ പറഞ്ഞിരുന്നു.
ലീഗിന്റെ മുതിര്‍ന്ന നേതാവായിരുന്ന അന്തരിച്ച പി. സീതി ഹാജിയുടെ മകനാണ് ഏറനാട് എംഎല്‍എയായ പികെ ബഷീര്‍. കഴിഞ്ഞദിവസം ലീഗിന്റെ പ്രവര്‍ത്തക സംഗമത്തിലായിരുന്നു പികെ ബഷീര്‍ എംഎം മണിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്. ''കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് പേടി. പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി പോയാല്‍ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മൊക്റുമൊക്ക കറുപ്പല്ലേ.' എന്നായിരുന്നു ബഷീറിന്റെ അധിക്ഷേപം.