നിര്‍മാണത്തിനിടെ തകര്‍ന്ന കോഴിക്കോട് കൂളിമാട് പാലത്തിന് ബീമുകള്‍ സ്ഥാപിക്കുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നില്ല. വയനാട്ടിലെ സര്‍ക്കാര്‍ എന്‍ജിനിയര്‍മാരുടെ കലാമേളയിലായിരുന്നു ഭൂരിഭാഗം പേരും. എന്നാല്‍ ബീം സ്ഥാപിക്കുമ്പോള്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടാകേണ്ട ആവശ്യമില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വിശദീകരണം.
കോഴിക്കോട്– മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്‍റെ മൂന്ന് ബീമുകള്‍ ഈ മാസം 16നാണ് തകര്‍ന്നുവീണത്. എന്നാല്‍ അന്നോ അതിനടുത്ത ദിവസങ്ങളിലോ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാനിധ്യം പേരിന് പോലും സ്ഥലത്ത് ഉണ്ടായിരുന്നില്ല. അവിടെ ആകെ ഉണ്ടായിരുന്നത് ഊരാലുങ്കല്‍ േലബര്‍ സൊസൈറ്റിയുടെ കരാര്‍ ജീവനക്കാര്‍ മാത്രം. 14,15, 16 തീയതികളിലായി സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന സര്‍ക്കാര്‍ എന്‍ജിനിയര്‍മാരുടെ കലാകായികേളയുടെ തിരക്കിലായിരുന്നു എല്ലാവരും. മേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ 12 മുതല്‍ 15 വരെ വയനാട്ടിലായിരുന്നു. ഇദ്ദേഹം 16ന് തിരിച്ചെത്തിയിരുന്നുെവങ്കിലും പാലം നിര്‍മാണം നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിയിരുന്നില്ല. അവധിയിലായത് കൊണ്ടാണ് എത്താതിരുന്നത് എന്നാണ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ മറുപടി. എന്നാല്‍ ബീം സ്ഥാപിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടാകേണ്ട ആവശ്യമില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വിശദീകരണം. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകള്‍ ഉയര്‍ത്തുമ്പോള്‍ ഒരു ജാക്കി തകരാറിലായതാണ് ബീമുകള്‍ തകര്‍ന്നുവീഴാന്‍ കാരണം. ഈ സമയം ഉദ്യോഗസ്ഥരെത്തിയാലും പ്രത്യേകിച്ച് ഒന്നും ചെയ്യാനാകില്ല. ബീമിന്‍റെ നിര്‍മാണസമയത്ത് ഉദ്യോഗസ്ഥര്‍ പലവട്ടം പരിശോധിച്ചതാണെന്നും പൊതുമരാമത്ത് വകുപ്പ് വിശദീകരിക്കുന്നു.
കടുത്ത അലംഭാവം ഉണ്ടായിട്ടുണ്ടെന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും വാദം ശരിവയ്ക്കുന്ന തെളിവുകളാണ് കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. അപകടത്തിന് തൊട്ടുപിന്നാലെ തുടങ്ങിയ പൊതുമരാമത്ത് വിജിലന്‍സിന്‍റെയും പൊലിസ് വിജലന്‍സിന്‍റെയും അന്വേഷണങ്ങളാകട്ടെ എങ്ങുമെത്തിയിട്ടുമില്ല.