കൂരോപ്പട : കുറുനരിശല്യത്തിൽ ബുദ്ധിമുട്ടി ചെന്നാമറ്റം കൊച്ചുവെളിക്കല്ലുങ്കൽ പ്രദേശം. ഡസൻ കണക്കിനു കുറുനരികളാണ് ഈ ഭാഗത്തുള്ളത്. കഴിഞ്ഞ ദിവസം നരിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ ഓടിയ പ്ലസ് വൺ വിദ്യാർഥിക്കു പരുക്കേറ്റു. മീനടം ഗവ. എച്ച്എസ്എസ് വിദ്യാർഥി മാടപ്പള്ളിക്കുന്നേൽ ആഷ്‌ലിനാണു കാലിനു പൊട്ടൽ ഉൾപ്പെടെ പരുക്കേറ്റത്.
നാളുകളായി ഈ ഭാഗത്ത് കുറുനരിശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു. പകൽ ഒറ്റയ്ക്കും സന്ധ്യയായാൽ കൂട്ടമായും കുറുനരികൾ ഇറങ്ങുകയാണ്. ഇവയുടെ ഓരിയിടലും അരോചകമാകുന്നതായി നാട്ടുകാർ പറയുന്നു. വിവിധ വീടുകളിലെ കോഴികളെ ഇവ പിടികൂടി. പ്രദേശത്ത് കാടു പിടിച്ചു കിടക്കുന്ന പുരയിടങ്ങളിലാണു കുറുനരികളുടെ വാസം. മുപ്പതിലേറെ കുറുനരികൾ ഈ ഭാഗത്തു തന്നെയുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇവയുടെ ശല്യം ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
രക്ഷപ്പെട്ടത് വളർത്തുനായയെ അഴിച്ചുവിട്ട്
കുറുനരിയുടെ ആക്രമണത്തിൽ നിന്നു കഷ്‌ടിച്ചു രക്ഷപ്പെടുകയും വീണു പരുക്കേൽക്കുകയും ചെയ്‌ത മാടപ്പള്ളിക്കുന്നേൽ ആഷ്‌ലിൻ പറയുന്നു: ‘‘കഴിഞ്ഞ ദിവസം സന്ധ്യയോടെ മുറ്റത്തു കോഴികളെ ആക്രമിക്കുന്ന ശബ്‌ദം കേട്ട് ഇറങ്ങി നോക്കുമ്പോഴാണു കുറുനരി കോഴികളെ ഓടിക്കുന്നതു കണ്ടത്. ഇവയെ ഓടിക്കാൻ എത്തിയപ്പോൾ തിരികെ ആക്രമിക്കാൻ ശ്രമിച്ചു.
ഇതിനിടെ തെന്നിവീഴുകയായിരുന്നു. വീണ്ടും എഴുന്നേറ്റ് വളർത്തുനായയെ അഴിച്ചുവിട്ടു. ഇതോടെ വീടിനരികിൽ നിൽക്കുകയായിരുന്ന മറ്റ് 2 കുറുനരികൾ കൂടി നായയെ ആക്രമിക്കാനെത്തി. വീഴ്‌ചയിൽ കാലിന്റെ ലിഗ്‌മെന്റിനു പൊട്ടലുണ്ടായതിനെത്തുടർന്ന് 6 ആഴ്‌ച വിശ്രമം പറഞ്ഞിരിക്കുകയാണ്.’’